എഴുതിക്കടന്ന പുഴകള്‍.

Thursday, September 15, 2011

ആതുര വിചാരം


      ന്നലത്തെ പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയുടെ ചുവടുപിടിച്ചു ചില വിശകലനങ്ങളാണ് ഇക്കുറി. വാര്‍ത്ത ഇതായിരുന്നു. "പത്തു വര്ഷം പൂര്‍ത്തിയാക്കിയ വിദേശ നേഴ്സുമാരെ സൗദി അറേബ്യ പിരിച്ചു വിടും". ഒറ്റനോട്ടത്തില്‍ ഈ വാര്‍ത്ത പുറമ്പോക്കില്‍ കിടക്കുന്ന ഞാനെന്തിനു വിശകലനം ചെയ്യണം എന്ന് നിങ്ങള്‍  ആലോചിക്കുന്നുണ്ടാവണം.എന്തുകൊണ്ടോ രണ്ട് ദിവസം മുഴുവന്‍ ആ വാര്‍ത്ത എന്തിനെന്നറിയാതെ ഉള്ളില്‍ കിടന്നുപുകഞ്ഞു. അങ്ങിനെയാണ് ഒരു വിശകലനത്തിന് ഞാന്‍ ആലോചിച്ചത്. ഈ വിശകലനത്തിന്റെ ഭൂമിക വാര്‍ത്തയിലേത്പോലെ സൗദി അല്ല. ഞാന്‍ ജീവിക്കുന്ന കുവൈത്ത് ആണ്.
   നിരവധി രോഗാവസ്ഥകളില്‍ എനിക്ക് പരിധിവിട്ട്  പല സഹായങ്ങളും ചെയ്തു തന്നിട്ടുള്ളവരാണ് ഇവിടുത്തെ നേഴ്സുമാര്‍. പ്രത്യകിച്ചു രണ്ട് വര്ഷം മുമ്പെ ഞാന്‍ ഇരയായ ഒരു റോഡ്‌ അപകടത്തിന്റെ സമയത്ത്. എന്നാല്‍ എനിക്ക് ലഭ്യമായ ചില ഉദാര സമീപനങ്ങലുടെ വെളിച്ചത്തിലല്ല ഞാന്‍ ഈ കു
റിപ്പിടുന്നതെന്ന് ആദ്യമേ കുമ്പസരിക്കട്ടെ.
     
    കുവൈറ്റില്‍ ഇന്ന് ജോലിക്ക് ചേരുന്ന ഒരു നേഴ്സിനു ശരാശരികിട്ടുന്ന ശമ്പളം അഞ്ഞൂറ് ദിനാറാണെന്നു നമുക്ക്കണക്കാക്കാം. അത്തരത്തില്‍ സൗദി മുന്നോട്ടു വെക്കുന്ന പത്തു വര്‍ഷത്തിന്റെ കാലയളവില്‍ കിട്ടിയേക്കാവുന്ന വരുമാനം നമുക്കൊന്ന് വിശകലനം ചെയ്തു നോക്കാം. 

10  X 12  = 120  മാസം 120 X 500 ദിനാര്‍ = 60,000 ദിനാര്‍. ഇതിനെ രൂപയിലാക്കുമ്പോള്‍ ഏകദേശം ഒരുകോടി രൂപയോളം വരും. കുടുംബനാഥന്‍ കൂടെയുള്ളവരാണെങ്കില്‍ അദ്ദേഹത്തിന്റെ വരുമാനം കൊണ്ട് വട്ടചെലവുകള്‍ ഒരുവിധം നടത്തിക്കൊണ്ടു പോകാന്‍ കഴിഞ്ഞേക്കാം.
      
  സൗദിയെപ്പോലെ ഒരുതീരുമാനം കുവൈറ്റിലും വരാന്‍ നാം ആഗ്രഹിക്കേണ്ടതുണ്ടോ എന്നതാണ് ഇനിയത്തെക്കാര്യം. ശക്തമായ ഒരു ഇടപെടലില്ലാതെ ഈ കൊയ്ത്തുകാലം ഇട്ടെറിഞ്ഞു നാട്ടിലേക്ക് തിരിച്ചു നടക്കാന്‍ ആരും താല്‍പ്പര്യപ്പെടില്ല. കണക്കെടുത്ത് നോക്കുമ്പോള്‍ ഒരു പക്ഷെ മറ്റേതൊരു ജനതെയെക്കാളും, ഇത്രയും പ്രായാധിക്യമുള്ള നേഴ്സുമാര്‍ മലയാളികളായിരിക്കും ഇവിടുത്തെ ആശുപത്രികളില്‍. ദിനാറുകള്‍ക്കപ്പുറ ത്തുനിന്ന്‍ ഉള്ളിലേക്ക് തിരിഞ്ഞുനോക്കി സ്വയം ഒരു കണക്കെടുപ്പ് നടത്തുമ്പോള്‍ വൈകിയെങ്കിലും അവര്‍ക്ക് തിരിച്ചറിയാനാകും തങ്ങള്‍ക്കു നഷ്ടപ്പെട്ടു പോയ ഒരു ജീവിതത്തെപറ്റി. സ്വന്തം വീട്ടില്‍ നിന്നുമകന്ന്‍, മക്കളില്‍നിന്നുമകന്ന് .... പത്തു വര്‍ഷത്തെ ഒരു സേവനരീതി എന്നൊരു നിയമം വരുമ്പോള്‍ ഈ അര്‍ത്ഥത്തില്‍  അവര്‍ക്ക് തിരിച്ചു കിട്ടുന്നത് അവരുടെ സ്വന്തം ജീവിതം തന്നെയാണ്.ഈ ഒരു കാലയളവില്‍ അവരുടെ മക്കള്‍ ടീനേജില്‍ എത്തിപ്പെടും കാലമായിരിക്കും. ഈ സമയത്താണ്  മക്കളെ ഇവിടെനിന്നും പ്ലസ് വണ്‍ ആവശ്യാര്‍ത്ഥം നാട്ടിലേക്ക് എക്സ്പോര്‍ട്ട്  ചെയ്യപ്പെടുത്. ഏറ്റവും അപകടകരമായ ഒരു സമയത്ത് നാം അവരെ നിരുപാധികം തുറന്നു വിടുകയാണ് ചെയ്യുന്നത്.  ഓര്‍ക്കുക വിവാഹിതരായി പത്തു വര്‍ഷത്തിനു ശേഷം നാം ജീവിച്ചിരിക്കുന്നത്‌ നമ്മുടെ മക്കള്‍ക്ക്‌ വേണ്ടിയാണ്. അപകടങ്ങള്‍ പടിവാതിലിലല്ല  കിടപ്പറയില്‍ പോലും പെറ്റുപെരുകും കാലമാണ്. ഈപ്പോഴ്ത്തെ ഒരു വേതന നിലവെച്ച് പത്തു വര്‍ഷത്തിനു ശേഷം സ്വന്തം മക്കളോടു കൂടെ നാട്ടിലേക്ക്‌ മടങ്ങിപ്പോയി അവരെ സുരക്ഷിതരായി സംരക്ഷിക്കുക്ക എന്നൊരു തീരുമാനമെടുക്കാന്‍ ഒരു സത്യവിശ്വാസിക്കും ഇന്ന് കഴിയില്ല. അതാണ്‌ ദിനാറിന്റെ മൂല്യം.
              ഈ വരുമാന സ്രോതസ്സുകൊണ്ട് നാട്ടില്‍ പണി കഴിപ്പിച്ചിട്ടിരിക്കുന്ന വീടുകള്‍ പുരവാസ്തുബലിക്ക് ശേഷം കാല്‍പ്പെരുമാറ്റമില്ലാതെ ഏകാന്ത തടവിലാണ്. വീടിനൊരു മനസ്സുണ്ടെന്നു നാം തിരിച്ചറിയുമ്പോള്‍ മാത്രമേ ആ ഖേതം നമുക്ക് പിടിതരികയുള്ളൂ. കറന്സിക്ക് മൂല്യമേറുരുമ്പോള്‍ നാം തത്വത്തില്‍ പലതും വിസ്മരിക്കപ്പെടുന്നുണ്ടെ ന്നത് അംഗീകരിച്ചേ മതിയാവൂ. നാട്ടിലെ പല സാധാരനക്കാര്‍ക്കും പൂട്ടിയിട്ട
വീടുകള്‍ ഒരുതരത്തില്‍ ഭാര്‍ഗവീനിലയങ്ങള്‍ തന്നെയാണ്.
             ഈയൊരു പത്തു വര്‍ഷകാലയളവ്‌ എന്ന രീതി വരുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള ഒരു സാഹചര്യം കൂടിയാണത് സൃഷ്ട്ടിക്കുന്നത്. ഒരു കൈയ്യില്‍ മാത്രം സമ്പത്ത് സ്വരൂപിക്കപ്പെടുന്നതി ന്റെ ദൂഷ്യം ഒരു പരിധി വരെ ഇത് വഴി പിഴുതെറിയാന്‍ ഇത് വഴി സാധിക്കും. ഈ മേഖലയില്‍ അസാധാരണമായ പ്രൌഡിക്കും ഇത് തടയിടും. ഒരു പക്ഷെ നാട്ടിലെ നേഴ്സ്സിഗ് കോളേജുകളിലെ തലവരിപ്പണ നിരക്ക് കീഴോട്ടു പോകാനും ഇത് ഉപകരിച്ചേക്കാം.
 ത്തു വര്ഷം അദ്ധ്വാനിച്ചിട്ടും ഒന്നും  ഉണ്ടാക്കാനാ യില്ലെന്ന പരാധിക്കാര്‍ക്ക് നാട്ടില്‍ തിരിച്ചു പോയാലും അവിടെ സ്വകാര്യമേഖലയില്‍  തൊഴിലവസരങ്ങള്‍ ധാരാളം കിടക്കുന്നുണ്ട്.
ഇനി രോഗികളുടെ ഭാഗത്ത് നിന്നും ഒന്ന്  നിരീക്ഷിക്കാം. ആശുപത്രികളില്‍ രോഗികള്‍ ക്കാവശ്യം ആശ്വാസമാണ്. അതു നിരവധി വര്‍ഷത്തെ സേവനം വഴി സ്വയം മടുപ്പനുഭവപ്പെടുന്ന വരില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പത്തു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള പുതുമുഖങ്ങളില്‍ നിന്നും കിട്ടും, തീര്‍ച്ച.
                ഇനി ഇവിടെ തന്നെ സംജാതമാകുന്ന ചില സാമ്പത്തിക പൊരുത്തക്കേടുകളെപ്പറ്റി ആലോചിക്കാം. അബ്ബാസിയ മേഖലയില്‍ ഇത്ര യധികം വാടക വര്‍ധനവിന്റെ കാര്യം നേഴ്സുമാരുടെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണെന്നത്  അവിതര്‍ക്കിതമാണ്. പറയുന്ന വാടക കൊടുത്ത് ഫ്ലാറ്റെടുക്കാന്‍ ഇവിടെ ആളുണ്ട്. ഇതിലും വലിയ സത്യം ഫ്ലാറ്റ് തരപ്പെടാന്‍ ഹാരിസ്സുമാര്‍ക്കുള്ള ( കാവല്‍ക്കാരന്‍ എന്ന് മലയാള ഭാഷ്യം. എന്നാല്‍ പെരുമാറ്റത്തില്‍ ഇവനാണ് മുതലാളി) കൈമടക്ക്‌  നൂറും കടന്നു നൂറ്റമ്പതും ഇരുന്നൂറുമാണ്. എന്ത് കൊണ്ട് നമുക്ക് ബില്‍ഡിഗ് ഓണറെ നേരിട്ട് ബന്ധപ്പെട്ട് ഈ കൈക്കൂലി ഒഴിവാക്കിക്കൊണ്ട് ഫ്ലാറ്റ് വാങ്ങിക്കൂട എന്ന് ആലോചിക്കാന്‍ ആര്‍ക്കും നേരം കിട്ടാത്തത് ഈ ഉയര്‍ന്ന ശമ്പളം
കൊണ്ട് മാത്രമാണ്. തത്വത്തില്‍ കൈക്കൂലി എന്നൊരു സംഗതി കൂടി നാം ഇവിടെ പരിശീലിപ്പിച്ചു വരികയാണ്. ആസ്സോസിയേഷനുകള്‍ ഒട്ടുമുക്കാലും ഓണം, ഈസ്റ്റര്‍, ഈദ്, മിനിമം പരിപടികളാല്‍ സ്വയം സമ്പൂര്‍ണ്ണമാവുമ്പോള്‍ നിശബ്ദതയിലൂടെ നമുക്ക് ഒന്ന് നഷ്ടമാകുന്നു നമ്മളെ തന്നെ. 
      ഒന്ന് മാത്രമേ മേല്ക്കുറിച്ച വരികളിലൂടെ പറയാനുള്ളൂ. ഒരു നിയമം വരും മുന്‍പേ, നേഴ്സിഗ് മേഖലയില്‍ പത്തുവര്ഷം തികച്ചവര്‍ സ്വയം വിരമിച്ചുപോകുക. ആ പിരിഞ്ഞുപോക്കും ഒരര്‍ത്ഥത്തില്‍ ആതുരസേവനമാണ്.

"To do what nobody else will do, a way that nobody else can do, in spite of all we go through; is to be a nurse."- Rawsi Williams



2 comments:

Vinodkumar Thallasseri said...

നല്ല വേറിട്ട ചിന്ത. പക്ഷേ, ആര്‍ത്തി, അതിണ്റ്റെ വായ വളരെ വളരെ വലുതാണ്‌. അത്‌ നമ്മളെ തന്നെ വിഴുങ്ങാനും മതി. നമ്മള്‍ അറിയില്ലെങ്കിലും

Villagemaan/വില്ലേജ്മാന്‍ said...

പ്രിയപ്പെട്ട സാക്ഷ..

നേഴ്സുമാര്‍ക്ക് മാത്രമേ പത്തു വരഷത്തിനു ശേഷം കുടുംബം എന്ന പ്രസ്ഥാനതിനോട് നീതി കാണി ക്കെണ്ടാതുള്ളോ ? അവരുടെ മക്കള്‍ മാത്രമേ ടീനേജ് ആവുമ്പോള്‍ നാടിലേക്ക് എക്സ്പോര്‍ട്ട് ചെയ്യപ്പെടെണ്ടി വരുന്നു ള്ളോ ? അപ്പോള്‍ മറ്റു ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ ഇവിടെ ഇല്ല എന്നാണോ? അതോ അവര്‍ക്ക് ഈ ബാധ്യത ഒന്നും ഇല്ലേ ? അവരുടെ പെണ്മക്കള്‍ക്കു ഈ അപകടങ്ങളില്‍ നിന്നും രക്ഷ വേണ്ടേ ?

നേഴ്സുമാര്‍ക്ക് ശമ്പളം കൂടിയതിനാല്‍ വാടക കൂട്ടി എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. അങ്ങനെ എങ്കില്‍ പൊതുവേ വാടക കൂടിയ സാല്മിയായില്‍ മുഴുവന്‍ നേഴ്സുമാര്‍ ആയിരിക്കണമല്ലോ. കെ ഓ സി യില്‍ ജോലി ചെയ്യുന്നവര്‍ എം ഓ എച് നേക്കാള്‍ ഇരട്ടിയോ അതില്‍ അധികമോ കിട്ടുന്നവര്‍ ആണ്.. എന്നിട്ടും, അബ്ബസ്സിയായിലെക്കയിലും സല്മിയായിലെക്കാലും വാടക മന്ഗാഫിലും, അബു ഹലിഫയിലും കുറവല്ലേ ?അപ്പോള്‍ വാടക കൂടാന്‍ കാരണക്കാര്‍ നേഴ്സുമാര്‍ ആണ് എന്ന് പറയുന്നതില്‍ എന്ത് അടിസ്ഥാനം ആണുള്ളത് ? പൊതുവേ ഇവിടെ വാടക കൂടി കൂടി വരികയാണ്. സാധനങ്ങളുടെ വിലയും. അതിനും കാരണക്കാര്‍ നേഴ്സുമാര്‍ ആണോ ?

മുപ്പതു വര്ഷം ഒക്കെ ഇവിടെ ജോലി ചെയ്തു ഇവിടുന്നു പോകാന്‍ താല്പര്യം ഇല്ലാതെ ജീവിക്കുന്ന ഒരുപാട് ആള്‍ക്കാരുണ്ട്.. നെസ്ഴുമാര്‍ അല്ലാത്തവര്‍ .മക്കളും മക്കളുടെ മക്കളും ഒക്കെ ഇവിടെ വരട്ടെ എന്നും, ജീവിതം കരുപ്പിടിപ്പിക്കട്ടെ എന്നും ഓര്‍ക്കുന്നവര്‍ . അവരും കെട്ടി ഇട്ടിട്ടുണ്ട്. വീടുകള്‍, താമസിക്കാന്‍ ആളില്ലാതെ. അങ്ങനെ ഉള്ളപ്പോള്‍ നേഴ്സുമാര്‍ വീട് കെട്ടി വെറുതെ ഇടുന്നതില്‍ മാത്രം ഒതുങ്ങുന്നുവോ താങ്കളുടെ അമര്‍ഷം ?

താങ്കളുടെ പത്തു വര്ഷം കൊണ്ടുള്ള ഒരു കോടി കണക്കു വെറും ജലരേഖ ആണ്. പത്തു വര്ഷം കൊണ്ട് ഒരുകോടി പോയിട്ട് ഇരുപത്തഞ്ചു ലക്ഷം മിച്ചം പിടിക്കാന്‍ കഴിവുള്ളവര്‍ കുറവാണ്. വാടകയും, സ്കൂളും, വീട്ടു സാധനങ്ങളും, ഒക്കെ കഴിഞ്ഞു വലിയ മിച്ചം ഉണ്ടാവുന്നവര്‍ വളരെ കുറച്ചു മാത്രം.


വീട് എടുത്തു ഒരു ജീവിതം തുടങ്ങുന്നവന്‍ ചിലപ്പോള്‍ വിഷമത്തോടെ എങ്കിലും, പണം കൊടുത്തു പോകും. പക്ഷെ നമ്മള്‍ മലയാളികള്‍ തന്നെ അല്ലെ ഈ അനാവശ്യമായ കീഴ്വഴക്കങ്ങള്‍ പരിശീലിപ്പിച്ചു കൊടുക്കുന്നത്. നേരിട്ട് കെട്ടിടമുതലാളിയെ ബന്ധപ്പെടുന്നത് നല്ലതാണ്. പക്ഷെ എത്രപേര്‍ക്ക് അതിനാവും?

താങ്കളുടെ തിയറി അനുസരിച്ച് പത്തു വര്ഷം പൂര്തിയായെങ്കില്‍ താങ്കള്‍ക്കും ആലോചിക്കാവുന്നതാണ്...എന്തിനു നേഴ്സിംഗ് മേഖലക്കാര്‍ മാത്രം പത്തു വര്‍ഷത്തിനു ശേഷം സ്വയം പിരിഞ്ഞു പോകുന്നു ? താങ്കള്‍ പത്തു വര്ഷം ആയെങ്കില്‍ താങ്കള്‍ക്കും അത് ആവാം !