എഴുതിക്കടന്ന പുഴകള്‍.

Saturday, October 15, 2011

പ്യൂപ്പകളുടെ വസന്തം

       
             മ്മുടെ മക്കളെ എന്താക്കണം എന്ന് ആരെങ്കിലും നമ്മളോടു ചോദിച്ചാല്‍ നമ്മുടെ ഹൃദയം നമ്മുടെ നാക്കോളം ഉരുട്ടിക്കൊണ്ടുവന്നു പുറത്തേക്ക്തള്ളുന്ന ആദ്യത്തെ ഉത്തരം ഇതായിരിക്കും മക്കളില്‍ ഒന്നി നെയെങ്കിലും ഡോക്ടറാക്കണം. നമ്മുടെ കുഞ്ഞുങ്ങളോട് ചോദിച്ചാലോ ഉത്തരത്തില്‍ വ്യത്യാസമുണ്ടാവാന്‍ ഇടയില്ല. ഈ രണ്ട് ഉത്തരങ്ങളും അവരില്‍ സ്വമേധയാ അങ്കുരിക്കാനുള്ള കാരണമെന്താവണം. ആതുരസേവനം എന്നൊരു കേവലയുക്തിക്ക് പിറകില്‍ നമുക്കീ ഉത്തരങ്ങളെ തളച്ചിടാനാവില്ല. ഒരു എല്‍.പി.സ്കൂള്‍ അധ്യാപകനും സാമൂഹികസേവനം ചെയ്യാനുള്ള ഇടം കേരളത്തില്‍ ഒഴിഞ്ഞുകിടപ്പുണ്ട്. പ്രത്യകിച്ചും സേവന തല്പപരതയില്‍ നിന്നും നമ്മുടെ ദിശാബോധത്തെ ആരൊക്കെയോ വല്ലാതെ മാറ്റിപ്പണിഞ്ഞിരിക്കുന്ന ഈ കാലത്ത്.

               പ്പോള്‍ ഈ ഒരു ഉത്തരത്തിനു പിറകില്‍ ഒന്നേ ലക്ഷ്യമുള്ളൂ. സമ്പത്ത് ആര്‍ജ്ജിക്കാനുള്ള ത്വര എന്നത്. റിയാലിറ്റി ഷോകള്‍ക്ക് വേണ്ടി നാം നമ്മുടെ മക്കളെ പാകപ്പെടുത്തിയെടുക്കുന്നതു പോലെ നാം ഇവരെ നമ്മുടെ ഇങ്കിതങ്ങളിലേക്ക് വഴിനടത്തുന്നു. ശരിക്കും നടന്നുതുടങ്ങുന്ന ഒരു കുഞ്ഞിന് കൈകള്‍ നീട്ടിക്കൊടുത്ത്‌ നാം അവനെ അവന്റെ വഴികളില്‍ നിന്നും അടര്‍ത്തിമാറ്റുകയാണ്.  തത്വത്തില്‍ നമുക്ക് വേണ്ടത് മക്കളെയല്ല, നാം കാണിച്ചു കൊടുക്കുന്ന ഉന്നങ്ങളിലേക്ക്  തുളച്ചുകയറുന്ന വെടിയുണ്ടകളെയാണ്. നമ്മുടെ ലക്ഷ്യങ്ങളെ  അവര്‍ മറികടക്കാന്‍ കൊതിക്കുമ്പോള്‍ നമുക്കവര്‍ ലക്ഷ്യ ബോധമില്ലാത്തവരാണ്, ഒരു പരിധിവരെ ശത്രുക്കളും.

                            ഈ ഒരു പൂര്‍വനിയുക്ത ലക്ഷ്യങ്ങളിലേക്ക് വെടിയുണ്ട പായിക്കുമ്പോളാണ് സമൂഹത്തില്‍ പലപ്പോഴും ക്രിമിനലുകള്‍ ഉണ്ടാവുന്നത്. ഞാന്‍ എന്തിന് ഒരു ഡോക്ടറാവണം എന്നതിനുത്തരം അപ്പോള്‍ എനിക്ക് കിട്ടിയക്കാവുന്ന സൌകര്യങ്ങള്‍ എന്നതിലേക്ക് ക്ലിപ്തപ്പെടുത്താതെ ഇന്നത്തെ തലമുറയ്ക്ക് ഉത്തരം പറയാനാവില്ല. അങ്ങിനെയാണ് നമുക്ക് ഒരു ഡോക്ടര്‍ ചിത്രയെയും, ഡോക്ടര്‍ ഷേര്‍ളി വാസുവിനെയും, ഡോക്ടര്‍ ഉന്മേഷിനെയും കിട്ടുന്നത്. നമുക്ക് ഗോവിന്ദചാമിമാരെ കിട്ടുന്നത്. ആ കിട്ടലില്‍ നമുക്ക് ഞെട്ടിപ്പിക്കുന്ന നിരവധി നഷ്ടങ്ങളുണ്ട്. പരിശീലന

ത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും സഹജീവികളോടുള്ള ഇവരുടെ സഹാനുഭൂതി എന്തെന്ന് തിട്ടപ്പെടുന്നില്ലെന്നത് നാം ഉച്ചത്തില്‍ അത്ഭുതപ്പെടെണ്ടതാണ്. അതുകൊണ്ടാണ് മനുഷ്യജീവിതം കൊണ്ട് അവര്‍ക്കിങ്ങനെ ഡ്രാക്കുളവിനോദമാടാന്‍ കഴിയുന്നത്‌. 

              വിവാഹ സ്വപ്നങ്ങളുമായി തീവണ്ടിയില്‍ യാത്രതിരിച്ച സൌമ്യ എന്ന പെണ്‍കുട്ടി അതിഭീകരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപെട്ടതിന്റെ നടുക്കം ഇനിയും മാറാത്തവരാണ് നാം. അന്നേരം
നമുക്കൊന്നേ
ആശ്വാസമുണ്ടായിരുന്നുള്ളൂ. പ്രതി, മലയാളത്തിനു പുറത്തുള്ള ഒരു ഒറ്റ കൈയ്യന്‍ ഗോവിന്ദചാമിയായിരുന്നു എന്നത്. എന്നാല്‍ അവന് വേണ്ടി മുംബെയില്‍ നിന്നും അതിപ്രശസ്തരായ വക്കീലന്‍മാര്‍ പറന്നിറങ്ങിയ പ്പോളാണ് നാം നമ്മുടെ കണ്ണുകളിലെ കണ്ണീര്‍ തുടച്ചുമാറ്റി അതില്‍ അത്ഭുതം നിറച്ച് വെച്ചത്. അതിന് ശേഷം ഇതാ പുതിയ അറിവുകള്‍. സൌമ്യയുടെ പോസ്റ്റ്മോര്ട്ടത്തെപ്പറ്റി. ഞാന്‍ ചെയ്തു വെന്നും നീ ചെയ്തില്ലെന്നുമാണ് ഡോക്ടര്‍ ഷേര്‍ലിയും, ഡോക്ടര്‍ ഉന്മേഷും, പരസ്പ്പരം അവകാശപ്പെ ടുന്നത്. ഒരു ശവം കീറിമുറിച്ചതിന്റെ പേരിലാണ് ഈ  കടിപിടി. ഇത് പുറത്ത് വന്നതാകട്ടെ ഡോക്ടര്‍മാര്‍ തമ്മിലുള്ള ഏതോ ഒരു ശീതസമര
ത്തിന്റെ പേരിലും. അത്തരം ഒരു ഭിന്നത ഇവര്‍ക്കിടയില്‍ ഇല്ലായിരുന്നെ
ങ്കില്‍ നാം ഈ വിവരം അറിയാതെ പോകുമായിരുന്നു. ആ ഒരു പോസ്റ്റ്മോര്ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം സൌമ്യ  എന്ന ഇരക്കുമേലുള്ള അന്തിമവിധി കോടതി നടപ്പാക്കുമായിരുന്നു. ഈ അര്‍ത്ഥ ത്തില്‍ ഈ കഥയിലെ വേട്ടക്കാരന്‍ ഒറ്റകൈയ്യന്‍ ഗോവിന്ദചാമിയല്ല, അങ്ങേയറ്റത്തെ അറിവും അംഗീകാരവുമുള്ള ഡോക്ടര്‍മാരാണ്.  അവര്‍ക്ക് ഈ ചങ്കൂറ്റത്തിനു ചങ്ക് കടംകൊടുകൂന്നത് അവരവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയസംഘടനകളാണ്. ഈയൊരു വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ നമുക്ക് ന്യായമായും സ്വയം ചോദിക്കാവുന്ന നിരവധി സംഗതികള്‍ ഉണ്ട്.

                        രോ ദുരന്തത്തിനു ശേഷവും നാം ശവമുറികളിലേക്ക് നിലവിളികളോടെ കൊണ്ടുചെന്ന് വെക്കുന്ന മൃതശരീരങ്ങളൊക്കെയും ശരിക്കും പോസ്ടുമോര്ട്ടം ചെയ്യപ്പെടുന്നുണ്ടോ, അതോ തലയിലൊരു വെറുംകെട്ടും കെട്ടി, ഒരു കുറിപ്പും എഴുതി നമുക്ക് തിരിച്ചുതരികയാണോ? ആ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഒരു നാം നിയമ യുദ്ധത്തിനൊരുങ്ങുമ്പോള്‍ അതിന്റെ യുക്തി എന്താണ്? പ്രിയപ്പെട്ടവരുടെ ശരീരം
പോസ്റ്റ്മോര്ട്ടം  ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് നാം ഒരിക്കലും ആ കെട്ടുകള്‍ അഴിച്ചുനോക്കാറി ല്ല. കാരണം നമുക്ക് അത് വെറും മൃതശരീരങ്ങളല്ല. അതേവരെ നമ്മുടെ  ഓരോ നിശ്വാസങ്ങള്‍ക്കൊപ്പവും കൂടെയുണ്ടായിരുന്ന ഒരു പിന്തുണയാണ ല്ലോ. ഈ സ്നേഹത്തിനാണ്‌  ഡോക്ടര്‍ എന്ന കഴുകന്‍ വിലയിടിന്നത്. നാലുനാളത്തെ അവധിക്കുവേണ്ടി കൂട്ട സിസേറിയന്‍ നടത്തിയ ഒരു സമീപകാല ചരിത്രം കേരളത്തിലെ ഡോക്ടര്‍മാര്‍ക്കിടയിലുണ്ട്. കേവലം ഒരു സ്ഥലംമാറ്റം കൊണ്ടാണ് സര്‍ക്കാര്‍ ഈ വലിയ തെറ്റിനെ അതിജീവിച്ചത് !

            കാലാവധി കഴിഞ്ഞ ഹൃദയവാള്‍വ് ഘടിപ്പിച്ചുകൊടുത്തുകൊണ്ട് ലക്ഷങ്ങള്‍ തട്ടിയെടുത്ത മറ്റൊരു കഴുകന്റെ കഥ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും തത്സമയം മുളച്ചുപൊങ്ങുന്നു. ഓരോ അവശതകളിലും നാം ആ വാതില്‍ക്കല്‍ ഓടിപ്പോയി ടോക്കനെടുത്ത് നാം വാങ്ങിക്കഴിക്കുന്ന മരുന്നുകള്‍, ആരില്‍ നിന്നെങ്കിലും അച്ചാരംവാങ്ങി  നമ്മേ ഘടംഘട്ടമായി കൊല്ലാനുള്ള വിഷബീജങ്ങളല്ലെന്ന് മേല്ക്കുറിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാമെങ്ങിനെയാണ് ഉറപ്പിക്കുക.                 
             നമ്മുടെ എല്ലാ ജനജാഗ്രതകളിലും രാഷ്ട്രീയത്തിന്റെ കൊടും വിഷം വന്നുവീഴുന്നതിന്റെ ഇരകളാണ് നാമെന്ന കാനേഷുമാരിയിലെ ഓരോ ഒറ്റസംഖ്യയും. പ്രതിരോധം അന്യമാകുംവിധം രോഗം നമ്മുടെ ഹൃദയത്തെയടക്കം ബാധിച്ചുകഴിഞ്ഞു. ഉടനെ മരിക്കില്ലെന്ന ഒരു അന്ധധാരണയോടെ വെറും പകല്‍ കിനാവുകളിലേക്ക് പലായനം ചെയ്യാനേ ഇനി നാം മലയാളികള്‍ക്ക് പഴുതുകള്‍ ശേഷിക്കുന്നുള്ളൂ... ആ പഴുതിലും ഒരു പഴുതാര വന്ന് ഉടനെ കൂടുവെച്ചേക്കാം... നമ്മളിന്നും സ്വയം തോട് പോട്ടിക്കാനാവാത്ത ഒരു പ്യൂപ്പമാത്രമാണ്. ചിത്രശലഭങ്ങളെ
സ്വപ്നം കാണാന്‍ നമുക്ക് അവകാശമില്ല.          
ഒരു ശലഭത്തിന് ചിറക് നഷ്ടമാവും വിധം (പേടിയില്ലെങ്കില്‍ മാത്രമേ ഇവിടെ ഞെക്കാവൂ )
ഈ വിഷയത്തില്‍ താങ്കളുടെ അഭിപായം എഴുതുമല്ലോ..  

2 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഹൃദയമില്ലാതായ മലയാളിക്ക് ഹൃദയം മാറ്റിവയ്ക്കുക എന്നത് അപ്രസക്തമാണ്.
ഡോക്ടര്‍മാര്‍ക്കും അതുണ്ടാവുകയെങ്ങനെ?
ഇനി , ചിന്ത മരവിച്ച അല്പം തലച്ചോറ് കൂടി ബാക്കിയുണ്ട്.
(നല്ല ലേഖനത്തിന് ഭാവുകങ്ങള്‍)

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം നല്ല കാമ്പും കഴമ്പുമുള്ള ലേഖനങ്ങളാണല്ലോ താങ്കൾ എഴുതിക്കൂട്ടിയിട്ടുള്ളത്..!
അഭിനന്ദനങ്ങൾ... കേട്ടൊ ഭായ്