എഴുതിക്കടന്ന പുഴകള്‍.

Saturday, April 9, 2011

അകത്ത് ആത്മഹത്യചെയ്യുന്ന വാക്കുകള്‍

പറയുവാന്‍ നാക്കില്ലാത്തതോ,പറയുവാന്‍ ഭാഷയില്ലത്തതോ ഏതാണ് ഒരു ജനതയെ സംബന്ധിച്ചിടത്തോളം വലിയ ദുരന്തം?തീര്‍ച്ചയായും ഭാഷയുള്ള ഒരു ജനതക്കേ അതിന്റെ ഭാഷകൊണ്ട് പ്രയോജനമുള്ളൂ..ഏതൊരു ജീവിയുടെയും നാക്ക് അതിന്റെ മറ്റൊരവയവം പോലെയല്ല,അത് അപരന്നുവേണ്ടിയുള്ളതാണ്.സ്വയം സംസാരിക്കാന്‍ നമുക്ക് നാക്കിന്റെ ആവശ്യമില്ലലോ.ഭാഷമരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ നാക്കാണ് അവന് അശ്ലീലം.
തെലുങ്കാനക്ക് വേണ്ടി സ്വന്തം ശരീരം കത്തിച്ചുകളഞ്ഞു ഭാഷയെ സ്നേഹിക്കുന്ന തെലുങ്കന്‍ അവന്റെ മരണം കൊണ്ട് മുന്നോട്ടുവെക്കുന്ന വാക്കെന്താണ്.അത് അവസാന പിടച്ചില്‍വരെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന ഉച്ചാരണ ശുദ്ധിയില്ലാത്ത കേവലം ഞരക്കമല്ല.ജീവിതത്തില്‍ അവന്‍ പറഞ്ഞ ഏറ്റവും വിശുദ്ധിയുള്ള വാക്കാണ്‌.
ജീവിതത്തെ പലപ്പോഴും നമുക്ക് യുക്തിഭദ്രമായി അളന്നിടുന്നത് വലിയ വിഡ്ഢിത്തരമാണ്.അയുക്തിയുടെ പരകൊടികള്‍ സൃഷ്ടിച്ചുകൊണ്ട് ജീവിതഭദ്രതയെ നിരന്തരം വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്.ജീവിതം തെരുവിലായാലും,മന്ദിരത്തിലായാലും സാമ്പ്രദായികമായ അളന്നിടലുകള്‍ സാധൂകരിക്കുന്ന ആഹ്ലാദങ്ങള്‍ക്കപ്പുറം നമ്മേ ഉറക്കം കെടുത്തുന്ന ചില പൊള്ളലുകള്‍ ഏതൊരു ജനത്തെയും അവന്റെ മര്‍മ്മത്തിന്റെ ആഴങ്ങളില്‍ സൂക്ഷിക്കുന്നുണ്ട്. ഒരു പക്ഷെ അതായിരിക്കും അവന്റെ സത്വത്തിന്റെ കൈയ്യൊപ്പ്.അല്ലെങ്കില്‍ അവന്റെ ജനിതക വിത്ത്‌.
ഭാഷയ്ക്ക്‌ വേണ്ടിയുള്ള ഖോരയുദ്ധമാണ് രണ്ടോ,മൂന്നോ,ഏറിയാല്‍ അഞ്ചോ ദിനാര്‍ വിലയുള്ള മാംസളിമയായി ശ്രീലങ്കക്കാരികളെ നമ്മുടെ ശയ്യാഗൃഹങ്ങളിലേക്ക് കൊണ്ടുവന്നു കിടത്തുന്നത്.ഇവിടെ,കേവലം വ്യക്തിജീവിതത്തിന്റെ വീഴ്ച്ചകളായല്ല, ഭാഷക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ തുടര്ച്ചകളായിത്തന്നെയാണ് നാം ഇതിനെ കൂട്ടിവായിക്കേണ്ടതാണ്.നീളന്‍യുദ്ധം തകര്‍ത്ത് കളഞ്ഞ സമ്പദ്ഘടനയുടെ ആഴങ്ങളെ അവള്‍ നികത്തികൊണ്ടുവരുന്നത്‌ സ്വന്തം മാംസം അപരന്റെ കാമാതുരതക്ക് നേരെ വലിച്ചെറിഞ്ഞുകൊണ്ടാണ്.അപ്പോള്‍ അവളുടെ പൂമുഖത്തുനിന്നും നാം വായിച്ചെടുക്കേണ്ടത് " ഇതാണെന്റെ ഓഹരി" എന്ന നിശബ്ദ നിലവിളികളേയാണ്.ഈ വേദന യുദ്ധത്തടവുകാരനായി പിടുച്ച്‌ കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെട്ട ഏതൊരു തമിഴ് യുവാവിന്റെതിലും ഭീകരമാണ്.
ഇതേ കയങ്ങളിലേക്ക് മുങ്ങിപ്പോയ ലോകമെമ്പാടുമുള്ള ബലികളെ ഭരണകൂടയുക്തികൊണ്ട് ഭദ്രമായി നേരിടുന്നത് കൊണ്ടുമാത്രമാണ് നാം അറിയാതെ പോകുന്നത്.നാം അറിയാത്തതുകൊണ്ട് ഒരിക്കലും ഇല്ല എന്നര്‍ത്ഥം വരുന്നില്ല.കുരുടന്‍ ഭൂമിയില്‍ വെളിച്ചമില്ലെന്നു വിലപിക്കുന്നത് പോലെയാണത്.
ഈ പശ്ചാത്തലത്തില്‍ നിന്നുവേണം അത്രയധികം സുഖലോലുപതയില്‍ ജീവിച്ചുപോരുന്ന നാം ഭാഷയെ തെറ്റായി ഉച്ചരിക്കുകയും അതൊരു നവലോകമായി മാറ്റിയെടുക്കുകയും ചെയ്യുന്നതിലെ ഭീകരത തിരിച്ചറിയേണ്ടത്. നാം എന്നിട്ടും അത്തരം നവകോമാളികള്‍ക്ക് പാര്‍പ്പിടം അനുവദിക്കുന്നതിലെ അര്‍ത്ഥാന്തരന്യാസം തിരിച്ചറിയേണ്ടത്.
കൊല്ലപ്പെട്ടവന്റെ നിസ്സംഗത മുഖത്തു സൂക്ഷിക്കുന്ന ഒരു ജനതയില്‍ നിന്നും അവന്റെ ദേശീയ ഗാനമായി ഉയരുക നെടുവീര്‍പ്പ് മാത്രമാണ്.നെടുവീര്‍പ്പുകള്‍ക്ക് എല്ലലോകത്തും,എല്ലാ കാലത്തും, ഒരേ ഭാഷയാണ്. ആര്‍ക്കും തര്‍ജ്ജിമ ചെയ്യാന്‍ കഴിയാത്ത ആദിമഭാഷ!
നീരാവിയില്‍ പുഴുങ്ങിയെടുക്കപ്പെട്ടവര്‍ ഉപേക്ഷിച്ച കുപ്പായങ്ങളില്‍ പ്രിയ വായനക്കാരാ... നിന്റെ ചോര പുരണ്ടതെങ്ങിനെയാണ്! എനിക്ക് നിന്നെ സംശയമുണ്ട്.. പ്രതിപ്പട്ടികയില്‍ നീയില്ലെങ്കിലും ഒറ്റുകാരന്റെ ഭൂമികയില്‍നിന്നും നിനക്ക് തലയൂരാനാവില്ല.കാലത്തിന് അതിന്റെതായ ഒരു ദിവസമുണ്ട്. അതാണ്‌ സംസ്കരത്തിന്റെ സത്യവാങ്ങ്മൂലം.

1 comments:

ഷിബു ഫിലിപ്പ് said...

അകത്ത് ആത്മഹത്യ ചെയ്യുന്ന വാക്കുകള്‍. ഇനിയെങ്കിലും വാക്കുകള്‍ക്ക് അങ്ങനെയൊരന്ത്യം സംഭവിച്ചുകൂടാ. വീണ്ടും ജാഗരൂകരാകാം.