എഴുതിക്കടന്ന പുഴകള്‍.

Wednesday, November 24, 2010

ചിറകു തിന്നുന്ന പക്ഷികള്‍




         എണ്ണത്തിന്റെ കാര്യത്തില്‍ നമുക്കേറ്റവും കൂടുതലുള്ള അവയവം മനുഷ്യന്റെ വിരലുകളാണ്. ഒരു പക്ഷെ സ്വയം എന്നതിനേക്കാള്‍ അപരന്നുവേണ്ടിയാവും ദൈവം അതു കരുതിയത്‌,എന്നാല്‍ സ്വയം ചൊറിഞ്ഞ്, അത്മാനുഭൂതിനുകരാനാണ് നാം ഒരുപക്ഷെ അവയത്രയും ഒന്നിച്ച് ഇന്ന് ഉപയോഗിക്കുന്നത് !
        ഞാനൊരു കഥ പറയുകയല്ല, കഥയുടെ ഉടല്‍ഘടനകളെ അഴിച്ചുപണിയുന്ന ഒരു പെണ്‍ജീവി തത്തിലേക്ക് ജാലകം തുറന്നിടുകയാണ്. ടി .സി .അശ്വതി ഒരു ഖദ്ദാമയാണ്.ഒരു പക്ഷെ തീയറ്ററുകളില്‍ നാളെയിറങ്ങി പണം വാരിയേക്കാവുന്ന, ദുബായിയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന, കാവ്യാ മാധവന്‍ അവതരിപ്പിക്കുന്ന കമല്‍ ചിത്രത്തിന്‍റെ അംഗഭംഗിയല്ല അവള്‍‍. നിരക്കെതകര്‍ന്നു പോയ ഒരു കപ്പല്‍ച്ചേദത്തിന്റെ കൈയൊപ്പ്‌ നമ്മുടെ ഹൃദയത്തെ നിരന്തരം അഭിസംഭോധനചെയ്യുന്നുണ്ട്, കാതോര്ത്താല്‍ മാത്രം കേള്‍ക്കാവുന്ന തരംഗവ്യാപ്തിയില്‍. പക്ഷെ, ഒരൊഴിവ് ദിനത്തിന്റെ പ്രാര്‍ഥ നക്കുള്ള പരക്കം പാച്ചിലിനിടയില്‍പോലും, നാമൊന്നു ചെവിവട്ടം പിടിക്കാന്‍ മറന്നു പോകുന്നു. ഒരു സൃഷ്ടി നടത്തണമെന്നുണ്ടായപ്പോള്‍ ദൈവം നിങ്ങളെ തന്നെ സൃഷ്ടിച്ചതെന്തുകൊണ്ടായിരിക്കാം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ? ദൈവത്തിനു നമുക്ക് മേലുള്ള ചില പ്രതീക്ഷകളില്‍ എത്ര ശതമാനം നമുക്ക് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ! മതമേതായാലും വിശുദ്ധ പുസ്തകവുമെടുത്തുകൊണ്ട് പ്രാര്‍ഥനാലയത്തിലേക്കുള്ള വാരാന്ത്യത്തിലെ കവാത്തില്‍ എല്ലാം തീരുന്നുണ്ടോ!  ‌       


       ഒരു കഞ്ചാവുവലിക്കാരന്റെ കത്തി മൂര്‍ച്ചയില്‍ വളരെ ലളിതമായി പിടഞ്ഞമര്‍ന്ന ഒരാളുടെ ഭാര്യയാണ് അശ്വതി.അയാള്‍ അവശേഷിപ്പിച്ച മൂക്കോളം കടവും, രണ്ട് പൊടിപ്പെണ്‍മക്കളും അവളെ ഖദ്ദാമ വേഷത്തില്‍ കയറ്റിയിരുത്തി നമുക്കിടയിലേക്ക്‌ നാട്കടത്തി.ഉള്ളിലിരമ്പുന്ന കണ്ണീര്‍ കടലില്‍ വല്ലാതെ താഴ്ന്നുപോകുമ്പോള്‍ അവള്‍ വല്ലപ്പോഴും എന്നോടു നിലവിളിക്കും.
" കുഴല്‍ കിണറിന്റെ വായില്‍ വീണു പോയ ഒരാളോടുള്ള ദയ നീ കാട്ടണേ, എന്നോട് എന്തെങ്കിലും നീ കുറെനേരം സംസാരിക്കണേ, അല്ലെങ്കില്‍  ഞാന്‍ വീണ്ടും വീണ്ടും ആഴങ്ങളിലേക്ക് വീണു പോകും,ആര്‍ത്തിയോടെ വല്ലപ്പോഴും ഞാനൊന്ന് മേലോട്ട് നോക്കിക്കോട്ടേ "
ഒരു നിലാവുള്ള രാത്രിയില്‍ കാറ്റ്കുലച്ച  മരുഭൂമിയിലെ ഖൈമയില്‍ (കൂടാരം) നിന്നും എനിക്കൊരു നിലവിളി കിട്ടി
" ഇന്നത്തെ ദിവസമറിയാമോ?"
എന്റെ ഓര്‍മയില്‍ പ്രത്യേകതകളൊന്നുമില്ലത്ത, വരവ് ചെലവ്കളുടെ കണക്കെടുപ്പില്‍ ഇത്തിരി സന്തുഷ്ട്നായ ദിവസം
" ഇന്ന് തിരുവാതിര ഞാറ്റുവേലയാ മാഷെ!"
"നടാനൊന്നുമില്ലാത്തവര്‍ക്കെ
ന്ത് തിരുവാതിര ഞാറ്റുവേല"
" അങ്ങനെ പറയരുത്, നമുക്ക് നിലാവ്നടാം, കാറ്റ് നടാം,"
" എന്നിട്ട് വേണം കൊടുങ്കാറ്റു കൊയ്യാന്‍ "
" ഇപ്പോ കൃഷി വല്ല്യമെച്ചമില്ലാത്ത കാലമല്ലേ, മാഷ്‌ കാറ്റ് വിതച്ചോളൂ, ഇളം കാറ്റേ കൊയ്യൂ !"
              അങ്ങനെയുള്ള ചില സംഭാഷണങ്ങളിലൂടെയാണ് അശ്വതിയുടെ ഇടനാഴികളില്‍ ഞാന്‍ ഇരച്ചുകയറിയത്, ഏകണോമിക്സില്‍ ബിരുദം, പഠനകാലത്ത്‌ അത്യാവശ്യം കവിതാവാസന, നേഴ്സിംഗ് പഠനം ലേബര്‍ റൂമില്‍ ചോരകണ്ട് ഭയന്നു ബോധമറ്റു വീഴും വരെ.
                  ഇരുന്നൂറ്റി അറുപതു രൂപ ഏതു ദാരിദ്ര്യത്തിലും വിനിമയം ചെയ്യാനാവാതെ വീട്ടില്‍ കിടപ്പുണ്ട്! കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ  രക്തംപുരണ്ട കറന്‍സികള്‍. ഏതു വറുതിയിലും അച്ഛന്റെ രക്തം വിനിമയം ചെയ്യപ്പെടന്നവാതെ മൂന്നിലും,ആറിലും പഠിക്കുന്ന കുഞ്ഞുങ്ങള്‍.
                     ജാലകങ്ങളില്ലാത്ത മുറിയാണ് അശ്വതിക്ക്. ഒരു
ഖദ്ദാമ നിലാവ് കാണേണ്ടതിന്റെ സാംഗത്യം ആര്‍ക്കു ചോദ്യം ചെയ്യാനാവും!അവരുടെ യജമാനന്‍, ബാബയും മാമയും തമ്മിലുള്ള നിരന്തരം വഴക്കിന്റെ ഉച്ചസ്ഥായി, മാമയേയും, അശ്വതിയെയും കാറിലിട്ടുകൊണ്ടുള്ള ബാബയുടെ   മരണപ്പാച്ചിലാണ്.ആ മരണവേഗമാണ് അയാളിലെ രോഷം നനച്ചുകൊടുത്തുന്നത്. ആ പാച്ചിലിലങ്ങോളം പിന്‍സീറ്റില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ തലപൂഴ്ത്തി ഒരു ഒട്ടകപ്പക്ഷിയെപ്പോലെ അശ്വതി ഭയന്നിരിക്കും. ജീവന്‍ തിരിച്ചുകിട്ടിയതിന്റെ അണപ്പോടെ നാലാം കാലത്തില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ചിലപ്പോള്‍ എന്നെ വിളിക്കും.  
           മറ്റു ചിലപ്പോള്‍ നിലാവ് പൂക്കുന്ന ചില രാവറുതികളില്‍ എന്റെ ഉറക്കത്തെ തുലച്ചുകളഞ്ഞു കൊണ്ട് അശ്വതിയുടെ വിളിയെത്തും.
 "മാഷ്ക്ക് ‌എന്നെക്കൊണ്ട് ഇടങ്ങാറായി, ക്ഷമിക്കണം ഇത്ര സ്വാതന്ത്യമെടുത്തു സംസാരിക്കാന്‍ എനിക്കാരുമില്ല. നല്ല നിലാവ്, മൂക്ക് വട്ടം പിടിച്ചാല്‍ നമുക്കിവിടെയും കിട്ടും നാട്ടില്‍ പൂക്കുന്ന ഇലഞ്ഞിമണം.മണക്കാനൊന്നുമില്ലാതെ ദരിദ്രമായിക്കിടന്ന എന്റെ മൂക്കിനെ വല്ലപ്പോഴും സമ്പന്നമാക്കികൊണ്ടിരിക്കുന്നത് അശ്വതിയുടെ അസമയത്തെ വിളികളാണ് !       
"എനിക്കെന്തെങ്കിലും കുറച്ചു പുസ്തകങ്ങള്‍ കൊണ്ട്‌തരൂ, ഇല്ലെങ്കില്‍ ഞാന്‍ ചത്തു പോകും മാഷേ" എന്നൊരു നിലവിളി അശ്വതിയില്‍ നിന്നും ഉയര്‍ന്ന ദിവസം ഞാന്‍ വല്ലാതെ വീര്‍പ്പുമുട്ടിയിരുന്നു . നേരിട്ട് കാണുവാന്‍ ഒരു നിര്‍വാഹവുമില്ലാത്ത കോട്ടയില്‍ പാര്‍ക്കുന്ന അശ്വതിക്ക് എങ്ങിനെ പുസ്തകങ്ങള്‍ എത്തിക്കും, ഒരുപാട് ആലോചനകള്‍ക്കൊടുവില്‍ ഒരുപഴുതു കണ്ടു, അവരുടെ അയല്‍ വീട്ടിലെ മലയാളി ഡ്രൈവര്‍ വശം കൊടുത്തുവിട്ടു.
          അലമാരയില്‍ നിന്നും ആനന്ദിന്റെ " മരുഭൂമികള്‍ ഉണ്ടാവുന്നത് " എം ടി യുടെ "രണ്ടാമൂഴം" വി ടി കൊച്ചുവാവായുടെ " വൃദ്ധസദനം" എന്നിവ എടുത്തു വെക്കുമ്പോള്‍ മനസ്സില്‍ ഇങ്ങനത്തെ ഗൌരവരചനകള്‍ മാത്രം വായിക്കുന്ന ഒരാളാണ് ഞാന്‍ എന്ന് അശ്വതി അറിയട്ടെ എന്നൊരു സ്വകാര്യ അഹങ്കാരവും എനിക്കു ണ്ടായിരുന്നു.
          അന്ന് രാത്രി എന്നെ ലജ്ജിപ്പിച്ചു കൊണ്ട് അശ്വതി പറഞ്ഞതിത്ര മാത്രം "മൂന്നില്‍ കുറഞ്ഞ തവണയെങ്കിലും ഞാന്‍ വായിക്കാത്ത ഒരു പുസ്തകമെങ്കിലും കിട്ടിയില്ലല്ലോ മാഷേ!  ആനന്ദിന്റെ കുന്ദന്റെ മനസ്സാണ് നിനക്ക്. ചിലപ്പോള്‍ അതൊരു കൊളാഷുപോലെ നീ വ്യതിരിക്തമാക്കികളയും! മറ്റു ചിലപ്പോള്‍ അപരന്നുവേണ്ടി കലാപം കൂട്ടും, എന്നിട് സ്വസ്ഥമായി വാതിലടച്ചുറങ്ങും, അത്രയേ ഉള്ളൂ നിന്റെ സാമൂഹിക പ്രതിബദ്ധത.
           ചിലപ്പോള്‍ വാക്കുകളേക്കാള്‍ കലാപം കൂട്ടുന്ന നിശബ്ദത കൊണ്ട് അശ്വതി സമ്പ ന്നയാവും. മറ്റുചിലപ്പോള്‍ ഇടപ്പഴുതില്ലാത്ത പറച്ചിലുകള്‍ക്കിടയില്‍ യജമാനന്റെ കാലൊച്ച അകലെയെങ്ങാനും കേട്ടാല്‍ അങ്ങേത്തലക്കല്‍
ഭയത്തിന്റെ നിശബ്ദത വിടരും, മരുഭൂമികള്‍ പൂക്കുന്നത് പോലെ. 
വല്ലാത്ത നിലളിയാണ് ഒരു ദിവസത്തെ രാവറുതി എനിക്ക് അശ്വതി തന്നത്. കണ്ണീരൊലിപ്പിന്റെ ഇടവഴികളിലൂടെ അശ്വതി എന്നെ കൂട്ടിക്കൊണ്ടുപോയ ഖേതത്തിന്റെ താവഴികള്‍. അമ്മ തിരിച്ചു വരാന്‍ വേണ്ടി കരഞ്ഞു വിളിച്ച എട്ട് വയസ്സ്കാരിയോട് അശ്വതിയിലെ അമ്മ.
   " മോളെ ,അമ്മ അങ്ങോട്ട്‌  വന്നാലെങ്ങിനെയാ? അമ്മ അയക്കുന്ന പണം കൊണ്ടല്ലേ മോള്‍ക്ക്‌ ഉടുപ്പ് വാങ്ങുന്നത് ? ചോറു കഴിക്കാന്‍  പറ്റുന്നത് ?മരുന്ന് വാങ്ങിത്തരാന്‍ പോലും നമുക്കാരാ മോളെ ഉള്ളത്   
" അമ്മാ, അമ്മ ഇങ്ങോട്ട് വന്നോള്ളൂ, ചോറു  വെക്കാന്‍ അരി ഞാന്‍ കൊണ്ട് വന്നിട്ടുണ്ട് "
സ്കൂള്‍ വക ഈദിന് കിട്ടിയ അഞ്ചുകിലോ അരിയാണ് അവളുടെ ധൈര്യം! 
                   വീട്ടില്‍ വിളിക്കുമ്പോളൊക്കെ എന്റെ ഭാര്യയുടെ സ്ഥിരംപരാതി നാല് വയസ്സുകാരി ഉമ്മുഖുല്സു ഭക്ഷണം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിക്കാത്തതാണ് !ദിവസങ്ങളോളമാണ് ഈ എട്ട് വയസ്സ്കാരി എന്റെ ഉറക്കത്തെ വേട്ടയാടിയത്. മാസങ്ങളായി എന്റെ ചെറിയ വരുമാനത്തിന്റെ വളരെ ചെറിയൊരു പങ്ക് ഈ എട്ട് വയസ്സുകാരിക്കാണ്.അശ്വതിയുടെ അമ്മ ഇപ്പോള്‍ എന്റെയും അമ്മയാണ്, ഒരു പക്ഷെ അതിലേറെ!
ഒരു വറുതിക്കാലത്ത് അവര്‍ പറഞ്ഞതിങ്ങനെ
" അമൃതാനന്തമയിവക ഒരു അയല്‍ക്കൂട്ടമുണ്ട് ഞങ്ങള്‍ക്ക്. അതില്‍നിന്നും ആയിരം രൂപ ലോണെടുത്തു മോനെ. പലിശയില്ല, മാസത്തില്‍ നൂറു രൂപവച്ചു അടച്ചു തീര്‍ത്താല്‍ മതി"
     ശരിക്കും "ഗോഡ്സ് ഓഫ് സ്മോള്‍ തിങ്ങ്സ്‌ " അതിന്റെ നിഷ്കളങ്കത എനിക്കനുഭവപ്പെടുന്നുണ്ട് പലപ്പോഴും ആ അമ്മ വാക്കില്‍!
പനിച്ചു കിടന്ന എനിക്ക് അമ്പലപ്പുഴ പാല്‍പ്പായസം നേരുന്നു ചിലപ്പോള്‍ ആ ഗ്രാമ്യ സ്നേഹം! വിളിക്കാന്‍ വൈകിയാല്‍ എന്തിനെന്നില്ലാതെ വ്യാകുലമാവുന്നു, എന്റെ അമ്മ വളരെ പിശുക്കോടെ എനിക്ക് വിളമ്പുന്ന ഒന്ന് !  
   
രണ്ട് ദിനാറിന്റെയും, മൂന്നു ദിനാറിന്റെയും, രണ്ടു ചിട്ടികളുടെ ഉടമയാണ് അശ്വതി! അവരോട് പലതവണ പറഞ്ഞ ഒരു കാര്യമുണ്ട്.
     "നിങ്ങളെയൊക്കെയാണ് ശരിക്കും ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്‍ അധ്യക്ഷയാക്കേണ്ടത് "  
         ചെറിയ കുടില്‍, ആസ്ബസ്ടോസ് മേഞ്ഞ്‌ ഇത്തിരി വെടിപ്പാക്കിയത് വഴി ബാക്കിയായ ഒരു ലക്ഷത്തോളം രൂപയാണ് അശ്വതിയുടെ പേടിസ്വപ്നം. മാസാന്ത്യത്തില്‍ കയ്യില്‍ കിട്ടുന്ന നാല്‍പ്പതു ദിനാര്‍ കൊണ്ട് തുഴഞ്ഞെത്താനാവാത്തത്ര ദൂരം. പലിശ കയറിക്കയറി മേല്‍ക്കൂര പൊളിച്ചു തുടങ്ങി യിരിക്കുന്നു.
 
എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍  അശ്വതിയുടെ പ്രശ്നങ്ങള്‍ പലതവണ അവതരിപ്പിച്ചു. നാം വെറുതെ ഫോണ്‍ വിളിച്ചും, പുകച്ചും കളയുന്ന ചില്ലിക്കാശു മതി അശ്വതിയുടെ ചെറിയ കടം വീട്ടി അവരെ സ്വതന്ത്രയാക്കാന്‍.
" പെണ്‍വിഷയമാണ്, ആവശ്യമില്ലാതെ പ്രശ്നങ്ങളില്‍ പോയി വീഴണ്ട, അവള്‍ വല്ല കടുംകൈയും ചെയ്താല്‍ ഫോണ്‍ നമ്പര്‍ വഴി നീയാണകത്താവുക" എന്നൊരു മോശമല്ലാത്ത ഉപദേശവും.
മിനിയാന്ന് നട്ടുച്ചനേരം അപ്രതീഷിതമായി അശ്വതി വിളിച്ചു
" മാഷേ എനിക്കിത്തിരി ധൈര്യം വേണം"
"എന്ത് പറ്റി ?"
" എന്റെ ധൈര്യത്തിനാണ് മാഷേ ഞാനിപ്പോള്‍ വിളിക്കുന്നത്.‌ വീട്ടില്‍  ബാബ മാത്രമേയുള്ളൂ, അവന്‍ എന്നെ ടി വി കാണാന്‍ ഹാളിലേക്ക് വിളിച്ചു, അതില്‍ നിറയെ നീലചിത്രങ്ങളാണ്, ഞാനിപ്പോള്‍ വാതിലടച്ചു  എന്റെ മുറിയിലിരിക്കു കയാണ്. മാഷെന്റെ ഹൃദയമിടിപ്പ് കേള്‍ക്കുന്നില്ലേ"
"അശ്വതീ, എനിക്കെന്താണ് ചെയ്യാന്‍ കഴിയുക, നീ ഒരു കോട്ടയിലാണല്ലോ! ഞാന്‍ ആരോടു സഹായം ചോദിക്കും?"
" ടെന്ഷനടിക്കേണ്ട മാഷെ, വാതിലിനിപ്പുറം ഞാനൊരു കത്തിയും പിടിച്ചാണിരിക്കുന്നത്‌. ചിലപ്പോള്‍ അടുക്കളവരെ ഓടാന്‍ സൗകര്യം കിട്ടിയില്ലെങ്കിലോ."
ഒരു കത്തി മുനക്കിരുവശവും ഞാനും,അശ്വതിയും മണിക്കൂറുകളോളം വിയര്‍ത്ത് കഴിഞ്ഞു!
" അശ്വതീ, നമുക്ക് ആകാശം ഇടിഞ്ഞു വീഴാന്‍ പ്രാര്‍ഥിക്കാം, ഒരു നിസ്സഹായന്  ഇതില്‍ കവിഞ്ഞെന്തു ചെയ്യാന്‍ കഴിയും"
 അല്ലെങ്കില്‍ ഞാനെന്താണ് ഉപദേശിക്കുക, നീ അയാള്‍ക്ക്‌ വഴങ്ങി കുടുംബത്തെ സംരക്ഷിക്കണമെന്നോ!അല്ലങ്കില്‍ അയാളെ കുത്തി മലര്‍ത്തി നീയും അത്മഹത്യ ചെയ്യൂ എന്നൊ! 
" മാഷ്‌ തളരരുത്, മാഷാണെനിക്കിപ്പോള്‍ ധൈര്യം തരേണ്ടത് "‌  
മഴ പെയ്യാതെ ഒഴിഞ്ഞു പോയി, പക്ഷെ എപ്പോഴും ചാടി വീഴാന്‍ പതുങ്ങിയിരിക്കുന്നൊരു പൂച്ചയാണയാള്‍.
അന്ന് രാത്രി ഉറക്കം വരാഞ്ഞപ്പോള്‍ അശ്വതിയെ ഒന്ന് കൂടി വിളിച്ച്
" അരുതായ്ക എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ നീ എന്ത് ചെയ്യ് മായിരുന്നു?"

"എന്താലോചിക്കാന്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു" 
" പിന്നെ മക്കള്‍ ?"
" അച്ഛനില്ലാതെ അവരിത്ര വരെ എത്തിയില്ലേ ?അമ്മയില്ലെങ്കിലും നിങ്ങള്‍ ജീവിക്കുമെന്ന ധൈര്യം ഞാന്‍ നിരന്തരം കൊടുക്കാറുണ്ട് മാഷേ, ദൈവം ഇവിടെവരെ വിളക്ക്കാണിച്ചു തന്നില്ലേ"
       എന്നെ നിരന്തരം അത്ഭുതപ്പെടുത്തിയത് അശ്വതിക്ക് ഒന്നിലും പരാതിയില്ലെ ന്നുള്ളതിലാണ്. പരാതി നാം ആരോടുപറയും, എല്ലാവരും ഓടുകയല്ലേ മാഷേ, എന്നൊരു ഭാവം!
കടം നിറഞ്ഞു മൂക്കോളം മുങ്ങിക്കൊണ്ടിരിക്കുന്ന അശ്വതിക്ക്മേല്‍ ചാടി വീഴാന്‍ പഴുത് നോക്കി ഇപ്പോള്‍ ഒരു കാട്ടുപൂച്ചയും കാത്തിരിപ്പുണ്ട്‌ !  എനിക്ക് അടുപ്പമുള്ള അസോസിയേഷന്‍ വ്യക്തിത്വങ്ങള്‍ കൂടുതലില്ല! എന്നെ നന്നായി അറിയാവുന്ന ഒരു ചേച്ചിയോട് ഈ കാര്യം അവതരിപ്പിച്ചു നോക്കി. ശരിയാണ് അവര്‍ പറയുന്നത് ഒരു അസോസിയേഷന് ഇടപെടാനുള്ള ചേരുവകളൊന്നുമില്ലത്ത അശ്വതിയുടെ കഥയില്‍ അവളുടെ അത്മഹത്യ കൊണ്ട്‌ അവള്‍ക്കു വേണമെങ്കില്‍ എരിവു ചേര്‍ക്കാം. അല്ലെങ്കില്‍ മക്കള്‍ക്കാര്‍ക്കെങ്കിലും മാരകരോഗം പിടിപെടണം. ഇത്തരം മിനിമം യോഗ്യതകളൊന്നുമില്ലാത്ത അശ്വതി പടിക്കുപുറത്തു നില്‍ക്കട്ടെ. 
"ഇല്ല മാഷേ എന്റെ മക്കള്‍" എന്നൊരു സ്നേഹത്തിന്റെ അര്ധോക്തിയില്‍ അവള്‍ക്കു പലപ്പോഴും വാക്കുകള്‍ നഷ്ടപ്പെടുന്നു    

   മിക്കവാറും അസോസിയേഷന് ധീരമായി ഇടപെടാനുള്ള ഒരവസരം അശ്വതി അടുത്തുതന്നെ ഉണ്ടാക്കിത്തന്നേക്കാം,ആത്മഹത്യ കൊണ്ട് ! അത് വരെ നമുക്ക്കാത്തിരിക്കാം.
അശ്വതി ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ഞാനൊരു കുറിപ്പിടാം. 65029247  ഇത് എന്റെ നമ്പര്‍. അവരുടെ അമ്മയെയോ, കുട്ടികളെയോ വിളിച്ച് ആര്‍ക്കെങ്കിലും അനുശോചിക്കണമെന്നുണ്ടെങ്കില്‍ അവരുടെ വീട്ടു നമ്പര്‍ എന്റെ കൈവശം ഉണ്ട്
അഹം ബ്രഹ്മാസ്മി ...
ഇനി പ്രാര്‍ത്ഥിക്കുമ്പോള്‍ ചേര്‍ത്തുപിടിച്ച കൈകള്‍ക്കിടയില്‍ നിന്നും രണ്ടിറ്റു കണ്ണീര്‍ ദൈവത്തിന്റെ ഭാഷയില്‍ നമ്മളെ ചോദ്യം ചെയ്യും.നമുക്ക് ക്രമേണ പ്രാര്‍ത്ഥനയ്ക്ക് ഭാഷ നഷ്ടപ്പെടും.വിശുദ്ധ പുസ്തകത്തിലെ ലിപികളൊട് ഹൃദയത്തിന്റെ വെള്ളെഴുത്ത് യുദ്ധം ചെയ്യും. ആര്‍ദ്രവചനങ്ങള്‍ കൈമോശം വന്ന സമൂഹത്തിന്റെ മരുന്നുകള്‍ക്ക്മേല്‍ രോഗങ്ങള്‍ മുദ്രകൂട്ടുന്നത്‌ ഇതിനാലാവാം. കപിലവസ്തു ശാന്തമാണ്. ഉച്ചരിക്കാന്‍ വാക്കുകള്‍ നഷ്ടപ്പെട്ട ഒരു സമൂഹത്തിന് സമാധാനം, പുകപെറുന്ന ഒരു കരിന്തിരി മാത്രമാണ് ! അപരന്റെ മുറിവില്‍  ജാഗ്രതയോടെ മരുന്ന് വെക്കുന്ന വരോടാണ് ദൈവത്തിന് പ്രിയം എന്ന് നാം പഠിക്കാന്‍, ദൈവത്തിന്  ഇനിയും ഒരുപാടു കഥകള്‍ പറയേണ്ടിവരും...!



മഞ്ഞു മൂടിയതെല്ലാം
നിഷ്കളങ്കമാണെന്ന്
ഒരു പുലര്‍കാലം...
നനഞ്ഞത്‌ ചേര്‍ത്ത് പിടിക്കുമ്പോളാണ്
ഹൃദയം സത്യം പറയുന്നതെന്ന്
ഒരു മഴക്കാലം...
എല്ലാം കൊഴിയാന്‍ വേണ്ടിയാണെന്ന്
ഓര്‍മ്മപ്പെടുത്തുമ്പോലെ
ഒരു പൂക്കാലം...
"ഇതിനിടയിലെന്തിനീ വേനലെന്ന് "  മകള്‍
"നമ്മള്‍ ആര്‍ക്കും വേണ്ടാത്ത മരുഭൂമികള്‍ക്ക്
കാവലിരിക്കാനെന്ന്"അമ്മ
                           ഋതുക്കളോരോന്നും ഓര്‍മ്മപ്പെടുത്തുന്നത് ( ടി .സി. അശ്വതി )‌

64 comments:

സുനില്‍ കെ. ചെറിയാന്‍ said...

നിസ്സഹായതയുടെ ഇരുട്ടില്‍ തളച്ചിടപ്പെടുന്ന എത്രയോ പേരുടെ പ്രതിനിധിയാണ് അശ്വതി. അവരുടെ വിഹ്വലതകള്‍ പകര്‍ത്തിയ ധര്‍മ്മന് നന്ദി, സന്തോഷം. അശ്വതിയുടെ ഒരു ലക്ഷം രൂപാ കടം നമുക്ക് വിചാരിച്ചാല്‍ പരിഹരിക്കാവുന്നതല്ലേ? ഞാന്‍ ആറ് ദിനാര്‍ സംഭാവന ചെയ്യുന്നു.

Rafeeq Babu said...

ഒരു നിസ്സഹായയുടെ നിലവിളി ഇതിലും ഭംഗിയായി ഇനി അവതരിപ്പിക്കാനില്ല ...
നമുക്ക് കൂട്ടായി എന്തെങ്കിലും ചെയ്യണം.. താങ്കളെ ഞാന്‍ വിളിക്കാം

Vinodkumar Thallasseri said...

ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ദനാണ്‌. മനുഷ്യണ്റ്റെ വിശേഷണങ്ങള്‍ ക്രൂരന്‍, നികൃഷ്ടന്‍, അല്‍പന്‍ അങ്ങനെ എത്ര എത്ര. പക്ഷെ അവന്‍ എത്ര നിസ്സഹായാന്‍? നാം മനുഷ്യ സ്നേഹികള്‍ക്കു പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ.

പക്ഷെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അതില്‍ ഒരു സഹായം ചെയ്യാന്‍ ഞാനും ഒരുക്കം. അറിയിക്കുക.

ഒരിക്കല്‍ എണ്റ്റെ ബ്ളോഗില്‍ ഒരു കമണ്റ്റ്‌ ഇട്ടിരുന്ന്, അല്ലേ? ഇപ്പോള്‍ ഞാനും അറിയുന്നു, നമ്മള്‍ തമ്മില്‍ കാണാന്‍ വൈകി എന്ന്.

ഷിബു ഫിലിപ്പ് said...

സുനിലേ ഞാനുമുണ്ട്, ചെറിയ സംഭാവനകളിലൂടെ നമ്മുക്ക് എല്ലാവര്‍ക്കും കൂടി പരിഹരിക്കാവുന്ന കടം മാത്രം. വിഹ്വലതകള്‍ നിറഞ്ഞ ആ ജീവിതത്തെ ജനല്‍ തുറന്ന് കാണിച്ചു തന്ന ധര്‍മ്മന്റെ കൂടെ പ്രതിവിധിയുടെ നിലാവെളിച്ചം കാണിക്കുവാന്‍ അന്നേകര്‍ വരും, തീര്‍ച്ചയായും.

ചിന്തകന്‍ said...

വളരെ ഹൃദയ സ്പർശിയായി അശ്വതിയുടെ നിസ്സഹായവസ്ഥ അവതരിപ്പിച്ചിരിക്കുന്നു.

കേവലം സഹതാപം കൊണ്ട് മാത്രം പ്രയോജനമുണ്ടാവില്ല. സുനിൽ സൂചിപ്പിച്ച പോലെ അവരുടെ കടം തീർക്കാനെങ്കിലും നമുക്ക് സാധിച്ചാൽ അത് ഒരു വലിയ കൈത്താങ്ങായിരിക്കും.

സാക്ഷ said...

അശ്വതിയുടെ ഒരു കവിതകൂടി കണ്ടെത്താന്‍ കഴിഞ്ഞു. അവരുടെ കണ്ണീരിനെ ചേര്‍ത്ത് പിടിച്ചവര്‍ക്കിത് സമര്‍പ്പിക്കുന്നു...

~എഴുത്ത്,മകള്‍ക്ക്~
അമ്മ എന്ന വാക്കിനു "അ" കിട്ടാതെ
അനാഥം എന്റെ കുട്ടികളുടെ നാല്‍ക്കവല.
"മ്മ" ക്കുന്നിന്റെ നെറുകയില്‍നിന്നും
താഴ്വാരത്തില്‍ കണ്ട നീലക്കടലില്‍
മീന്‍പിടിക്കുന്ന മുക്കുവന്‍മാര്‍ ഇന്നലെ
എന്റെ ഇളയകുഞ്ഞിനോടും കണ്ണിറുക്കി!
മുലയിടുക്കില്‍ ഒളിപ്പിച്ചു പാര്‍പ്പിക്കാന്‍
കഴിയാത്തവിധം അവര്‍ വളര്‍ന്നിരിക്കുന്നു
ഏതു കാട്ടിലാണവര്‍ക്ക് അഭയം
രാമനും,രാവണനുമുളള കാട്ടില്‍
സീത ഒരു ഖേതമരം!
വീടും, വിദ്യാലയവും അഭയമാല്ലാതാവുമ്പോള്‍
അമ്മക്ക് ഭ്രാന്ത് പിടിക്കുന്നു
വിഷമാണപ്പോള്‍ മരുന്ന്
വീതം വെക്കുവാനൊന്നുമില്ലാത്തവരുടെ
ആദിമ സ്വരസ്ഥാനം!

ഫോണില്‍ പറഞ്ഞു തരുമ്പോള്‍ തപ്പിത്തടയുന്നു ണ്ടായിരുന്നു.ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ.
"ഒരു കടലാസുതുണ്ട് കിട്ടാനില്ല, ടോയ് ലറ്റ് പേപ്പറില്‍ ടോയ് ലറ്റില്‍ ഇരുന്നെഴുതിയതാണ്, ഇത്തിരി അവിടവിടെ കുതിര്ന്നുപോയി. മുറിയില്‍ ഒരു കൂട്ടുകാരി കൂടിയുണ്ടിപ്പോള്‍ അതുകൊണ്ട് മുറിയിലിരുന്നു ഒന്നും എഴുതാന്‍ കഴിയില്ല മാഷേ!"

വളത്തുകാട് said...

ധര്‍മ്മന്‍,
എനിക്കൊരു ജീവിതക്കുറിപ്പ് തന്നു. എന്നിലതൊരു മൌനമായ കൊടുങ്കാറ്റിന്റെ വിത്തിട്ടു.കണ്ണാടി നോക്കുമ്പോള്‍ അശ്വതി തെളിഞ്ഞു വരുമോ എന്ന് ഞാന്‍ ഭയക്കുന്നു. എനിക്കിനി പ്രാകൃതനായി ജീവിക്കാതെ വയ്യ! "അശ്വതീയം " എന്റെ നോവുകൊണ്ട് കൊറിയ ഒരു ചിത്രം സമര്‍പ്പിക്കുന്നു എന്റെ ബ്ലോഗില്‍, നമ്മുടെ അശ്വതിക്ക്.. വന്നു കാണുമല്ലോ.
ഞാനും ധര്മ്മന്റെ കൂടെയുണ്ട്.
വിളിപ്പുറത്തുതന്നെ.
ഒപ്പ്
ഉത്തമന്‍ വളത്തുകാട്

G.MANU said...

touching..

Rafeek thayath said...

എല്ലാ ആവിഷ്കാരങ്ങള്‍‍ക്കുമപ്പുരതു കൊഴുപ്പില്ലാത്ത ഖദ്ധാമ ജീവിതങ്ങളില്‍ അശ്വതി സ്ഥാനം പിടിക്കുന്നത് ധര്‍മന്‍ അടുത്ത് അറിഞ്ഞു ഈ എഴുത്തിലൂടെ പകര്തിതന്ന ആ നൊമ്പരങ്ങള്‍ നമ്മുടെ കൂടി നൊമ്പരമാവുന്നത് കൊണ്ടാണ്. അക്ഷരം പഠിച്ചവള്‍, അക്ഷരം കൊണ്ട് സമൂഹത്തിനു സന്ദേശം നല്കെന്ടവള്‍, നമ്മുടെയൊക്കെ കാപട്യത്തെ പൊളിച്ചെഴുതാന്‍ കേള്പ്പുള്ളവള് ‍ഒരിക്കലും കാട്ടുമൃഗങ്ങള്ക്കിടയില്‍ പെട്ടുപോകരുതെയെന്ന ഉള്ളിലെ പ്രാര്‍ത്ഥന ആണ് അതിനെ തീവ്രമാക്കുന്നത്. അല്ലെങ്കില്‍ പലപ്പോഴും ആകാശം ഇടിഞ്ഞു വീണു പോട്ടെ എന്ന് മനസ്സിലെങ്കിലും പ്രാര്തിക്കേണ്ടി വരുന്ന ഒരുപാട് സന്ദര്‍ഭങ്ങളില്‍ ഒന്ന് മാത്രമായേനെ അശ്വതിയും.
പണ്ടൊരിക്കല്‍ കാടിന് തീ പിടിച്ചു എല്ലാ മൃഗങ്ങളും കാട് വിട്ടു പോയപ്പോള്‍ ഒരു കുരുവി മാത്രം അടുത്തുള്ള പുഴയില്‍ നിന്നും തന്റെ കൊക്കില്‍ വെള്ളമെടുത്ത് തീ കെടുത്താന്‍ ശ്രമം നടത്തി. തുടര്‍ന്ന് ഒരു പിടി കിളികളും മൃഗങ്ങളും ഏറ്റു പിടിച്ചു തീ കേടുതിയത്രേ. ധര്‍മന്‍ എന്ന കുരുവിക്ക് നന്ദി പറയുന്നു. ഒപ്പം എല്ലാ പിന്തുണയും.

Anonymous said...

അവരെ ബൂലോക കാരുണ്യത്തിലൊന്നു പരിചയപ്പെടുത്താമൊ.

ഞാന്‍ നിസ്സഹായത കൊണ്ട് വിറയ്ക്കുന്നു. വാക്കുകളില്ല.

Adv Razak M payyoli said...

തികച്ചും വ്യത്യസ്തമായ അഭിനന്ദനങ്ങള്‍ അറിയിക്കേണ്ട ഒരു നല്ല ബ്ലോഗും സൃഷ്ടികളും, എല്ലാ ആശംസകളും നേര്‍ന്നുകൊള്ളുന്നു
റസാക്ക് എം പയ്യോളി

dinu said...

അശ്വതിയെ നമുക്ക് സഹായിക്കാം .അറിയിക്കുക.ഞാന്‍ ഉണ്ട് കൂടെ .

sathar Kunnil said...

ദര്മാ , വേറെ രീതിയില്‍ ചിന്തിക്കാനും ആളുണ്ടാവും.
അത് കാര്യമാക്കരുത്.

ഇത്തരം കുറെ ആശ്വതിമാര്‍ നമുക്കിടയിലുണ്ട്. അത് കണ്ടെതുന്നതിലാണ് മിടുക്ക്. എല്ലാ ആശംസകളും. വേണ്ട എല്ലാ സഹായവും ചെയ്യും. ഞാന്‍ വിളിക്കാം. .

Sathar Kunnil

സാക്ഷ said...

ഇന്നലെ വിളിച്ചപ്പോള്‍ അശ്വതി ആവശ്യപ്പെട്ടത്‌ അവര്‍ക്ക് പൊട്ടിക്കരയാന്‍ ഒരിടം വേണമെന്നാണ് ! ശരിയാണ് മനുഷ്യന്റെ മൗലിക സൌകര്യങ്ങളില്‍ കരയാനുള്ള അവകാശത്തിന്റെ ഇടം ചെറുതല്ല. അത് ഇരകളുടെ അവകാശമാണ്. ഈ അവകാശത്തിനു വേണ്ടി വേട്ടക്കാരോട് ആര് യുദ്ധം ചെയ്യും? സ്നേഹിതാ കരയാനുള്ള അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തുക. തീര്‍ച്ചയായും ആശുപത്രികളും, ആത്മഹത്യയും കുറയ്ക്കാം...

അശ്വതിയുടെ ഒരു കവിത കൂടി പോസ്റ്റു ചെയ്യുന്നു, കൂടെ ഉത്തമന്‍ വളത്തുകാട് വരച്ച "അശ്വതി" പരമ്പരയിലെ രണ്ടാമത്തെ ചിത്രവും .ചിത്രം ഉള്‍പ്പെടുത്തേണ്ടതിനാലാണ്‌ ലിങ്കായി ഇട്ടത്
ഈ കവിതയുടെ ശീര്‍ഷകം ഇടാനുള്ള അവകാശം അശ്വതി എനിക്ക് നീക്കിവച്ചു. അവരുടെ വ്യഥകളെ ചേര്‍ത്ത് പിടിച്ച എല്ലാവരുമായി ഞാന്‍ ഈ അവസരം പങ്ക് വെക്കുന്നു. തീര്ച്ചയായും കവിത വായിച്ചു താങ്കള്‍ ഉചിതമായ ഒരു ശീര്‍ഷകം നിര്‍ദേശിക്കുമെന്നു കരുതട്ടെ.

രാജേഷ്‌ ചിത്തിര said...

വളരെ നല്ല ശ്രമം;
എങ്ങനെയാണു നമുക്കവരെ സഹായിക്കാനാവുക എന്നു പറയൂ...

തിരൂര്‍ക്കാരന്‍ said...

ധര്‍മന്‍ ,
ക്ഷമിക്കണം ..ഇന്നാണ് ഒരു കമന്റ്സ് ഇടാന്‍ കഴിഞ്ഞത്..ചിന്തകനും ഞാനും ഈവിഷയം ചര്‍ച്ച ചെയ്തിരുന്നു..അതിനു ശേഷമാണ് നമ്മള്‍ സംസാരിച്ചത്..ചില ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുന്നു..പലതുള്ളി പെരുവെള്ളം ആണല്ലോ...കൂട്ടത്തില്‍ അവരെ അവിടെനിന്നു രക്ഷപെടുത്താനുള്ള മാര്‍ഗങ്ങളും ആലോചിക്കുന്നു..പുതിയ വാര്‍ത്തകള്‍ അറിയിക്കേണം..

സുബ്രഹ്മണ്യൻ സുകുമാരൻ said...

സാക്ഷ ആയത് കൊണ്ടാവണം, ആ എഴുത്തിലേക്ക് വായിച്ച് കടക്കാൻ കഴിയുന്നില്ല. എന്താണ് അശ്വതി എന്ന ആയയുടെ പ്രശ്നം. ഏതാണ്ട് റിയാലിറ്റി ഷോക്കാരെ പോലെ വികാരങ്ങളൊക്കെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നത് പോലെ.ഒരുപക്ഷെ മറ്റുവായനക്കാരെ പോലെ സെൻസും സെൻസിബിലിറ്റിയുമൊക്കെ കുറഞ്ഞ ഒരു വായനക്കാരനാവും ഞാൻ. അതുകൊണ്ടാവും എനിക്കിത് അത്ര ബോദ്ധ്യമാകാത്തത്.

സാക്ഷ said...

പ്രിയ സുബ്രമണ്യന്‍
താങ്കളുടെ കുറിപ്പ് കണ്ടു.അശ്വതിയെപ്പോലെ പരസഹസ്രങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെന്ന് നമുക്ക് കൈകഴുകാം.അത് നമ്മുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടു നില്‍കുന്ന ഒന്നാണ്.വളരെ നിസ്സാരനായ ഒരു മനുഷ്യന്‍ എന്ന നിലയില്‍ എനിക്ക് ചെയ്യാവുന്ന സഹായങ്ങള്‍ വ്യക്തിപരമായി അവരുടെ കുടുംബത്തിനു വേണ്ടിചെയ്യുകയും,അതിനുശേഷം അവരുടെ സങ്കടങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നു വെക്കുകയുമാണ് എനിക്ക് മുന്നിലുള്ള പ്രാഥമിക മാര്ഗം.
വളരെ നന്ദി ഇവിടെ വരെ വന്നതിനും സ്നേഹപൂര്‍വ്വം കമന്റിട്ടതിനും. അശ്വതിയുടെ ചില വരികള്‍ താങ്കള്‍ക്കു സമര്‍പ്പിക്കട്ടെ

"ഇങ്ങനെ എല്ലാ ഓര്‍മ്മകളിലും
പായലുകള്‍ നിറഞ്ഞു
നാം ഓര്‍മ്മയില്ലാത്ത
കാലത്തിന്റെ കളിപ്പട്ടങ്ങളാവും
അങ്ങനെയാണ് വരികള്‍ക്കിടയില്‍
പൂര്‍ണവിരാമങ്ങള്‍
നാമറിയാതെ വന്നുവീഴുന്നത് !"

Anonymous said...

പ്രിയ സുഹൃത്തെ
കുളിമുറിയിലേക്ക് ക്ഷണിച്ചപ്പോൾ ഒരു അറവ്ശാലയിലേക്കാണ്‌ ക്ഷ്ണിക്കുന്നത് എന്ന് പ്രതീക്ഷിച്ചില്ല. എന്തുകൊണ്ടായിരിക്കും നിങ്ങളെ എനിക്കു ഇപ്പോൾ വിളിക്കാൻ തോന്നിയത്?
അവരുടെ കടം വീടാൻ ബ്ളോഗർമാർ വിചാരിച്ചാൽ പറ്റില്ലെ? ആദ്യം ഈ ലേഖനം എല്ലാവരിലും എത്തേണ്ടതുണ്ട്. പിന്നെ ലേഖനം കുറച്ചുകൂടി സുതാര്യമാകേണ്ടതുണ്ടെന്ന് തോന്നുന്നു. പ്രത്യേകിച്ചും സഹായത്തിന്റെ ഒരു ധ്വനി ലേഖനത്തിലുള്ളതിനാൽ. ഇവരെ ബൂലോഗ കാരുണ്യത്തിന്‌ ഒന്നു പരിചയപ്പെടുത്തൂ. പിന്നെ അവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ ഈ ലേഖനത്തിൽ ചേർക്കൂ. സഹായം അയക്കാൻ ഉദ്ദേശിക്കുന്നവർക്ക് അവരുടെ അക്കൗണ്ടിലേക്ക് അയക്കാമല്ലോ.

പിന്നെ, എന്താണ്‌ പറയേണ്ടത് എന്ന് എനിക്ക് അറിഞ്ഞുകൂട സുഹൃത്തെ ചോര മണക്കുന്ന ഈ രാത്രിയിൽ.......

സാക്ഷ said...

അശ്വതിയുടെ ആകാശം ഇടിഞ്ഞു വീഴരുതെന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ ഒരു കൂട്ടായ്മ പതിയെ ഉരുവപ്പെട്ടു വരികയാണ്.മുറിവേറ്റവരുടെ കടലിടുക്കില്‍ നിന്നും, അശ്വതി ആകാശം ആര്‍ത്തിയോടെ നോക്കുന്നു.
പ്രിയ സ്നേഹിതാ,
ഇന്നത്തെ അത്താഴത്തിന്റെ അവസാന ഉരുളക്ക് മുമ്പേ ഒന്നാലോചിക്കുക.ഈ ഒരു ഉരുളകൊണ്ട് നാമൊന്നും നേടുന്നില്ല.അതേസമയം ചേര്‍ത്തുവച്ചാല്‍ ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള തീവ്രശേഷി അതിനുണ്ട് ..
പ്രിയപ്പെട്ട അശ്വതീ, നിങ്ങള്‍ക്ക് ഞങ്ങളുണ്ട് എന്ന് വിളിച്ച് പറയുന്നവരുടെ കൈവെള്ളയില്‍ താങ്കളും കൈ ചേര്‍ത്ത് വെക്കുമെന്നുതന്നെ പ്രതീക്ഷിക്കുന്നു.
ഹൃദയപൂര്‍വ്വം ഈ സ്നേഹമഴയില്‍ ഒന്നിച്ച് നനയാന്‍ ക്ഷണിക്കുന്നു

ആര്ദ്രപൂര്‍വം,
നിങ്ങളുടെ ഒരാള്‍

പാവപ്പെട്ടവൻ said...

ധർമ്മരാജ് മടപ്പള്ളി:വളരെ വേദനയുണ്ടാക്കുന്ന ഒരു ജീവിതത്തെ പരിചയപ്പെടുത്താൻ നിങ്ങൾ ഇവിടെ നാടകിയമായഭാഷ ഉപയോഗിക്കരുതായിരുന്നു . ഇതു വായിക്കുമ്പൊൾ ആദ്യം എനിക്കു നിങ്ങളോടു ദേശ്യംതോന്നിയിരുന്നു .പിന്നെ അശ്വതിയിലേക്കു ലക്ഷ്യമായപ്പോൾ അതു മാറി. ഞാൻ സൌദി അറേബിയിൽ ജീവിക്കുന്ന ഒരാളാണു.ഇത്തരം ദുരന്തജീവിതങ്ങളുടെ വലിയ ഭൂമികയാണു ഇവിടെം. ഗദ്ദാമ എന്ന ജീവിതം എഴുതിയ ആളും ഇവിടെ അടുത്താണഉള്ളതു. അശ്വതിയെ സഹായിക്കാൻ നിങ്ങൾചേരുന്ന കൂട്ടത്തിന്റെ മുന്നിൽ ഞാനും ഉണ്ടാകും എന്നു ഉറപ്പുതരുന്നു .

വീകെ said...

അശ്വതിയെ എങ്ങനെയാണ് സഹായിക്കേണ്ടതെന്നു പറയൂ....
ഇക്കാര്യത്തിൽ പ്രവാസികളാരും പിന്നോട്ടു പോകുമെന്നു കരുതുന്നില്ല..

Unknown said...

എന്താണ്‌ ചെയ്യേണ്ടതെന്ന് തീരുമാനിക്കൂ.. എല്ലാ പിന്തുണയും...

Kuzhur Wilson said...

തീരെ കുറഞ്ഞ ഒരു തുക എന്റെ കയ്യിലും ഉണ്ട് . എവിടേക്ക് അയക്കണം

ശ്രീ said...

എന്തു പറയാനാണ്?
റിയലി ടച്ചിങ്ങ്!

Echmukutty said...

എങ്ങനെ സഹായിയ്ക്കാമെന്ന് അറിയിയ്ക്കുമോ?

സ്മിത മീനാക്ഷി said...

ഈ എഴുത്തില്‍ ദൈവത്തിന്റെ കണ്ണീരു കാണുന്നല്ലൊ...

ഹംസ said...

നമ്മള്‍ അറിഞ്ഞും അറിയാതെയും ഇതുപോലെ ഒരുപാട് ജീവിതങ്ങള്‍... സഹായിക്കാന്‍ മുന്നിട്ടിറങ്ങാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ പിന്തിരിപ്പിക്കാന്‍ ആയിരം പേരുണ്ടാവും അവരുടെ ന്യായത്തെയും നമുക്ക് എഴുതി തള്ളാന്‍ കഴിയില്ല. തീര്‍ച്ചയായും സഹായത്തിനു അര്‍ഹതപെട്ടവര്‍ തന്നെ അവര്‍..

അഭി said...

its touching

ഒരു യാത്രികന്‍ said...

അനിഷ്ടമായതോന്നും സംഭവിക്കാതിരിക്കട്ടെ. അശ്വതിയിലെ എഴുത്തുകാരി ശ്ലാഘനീയം തന്നെ. സാമ്പത്തിക സഹായമാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ ഞാനും കൂടെ ഉണ്ടാവും. ദുരിതത്തില്‍ നിന്നും ഒരു മോചനം നാട്ടിലേക്ക് മടക്കയാത്ര അങ്ങനെ ഒരു ലക്‌ഷ്യം ഉണ്ടെങ്കില്‍ സൌദിയിലെ സുഹൃത്ത്കള്‍ക് സഹായിക്കാന്‍ കഴിയില്ലേ??

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കഴിയാവുന്ന സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. എങ്ങനെ എവിടെ എന്നൊക്കെ ഒന്നിവിടെ അറിയിക്കാമോ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

Millet Felix 02 December at 10:19 Report
Dear wilson
read a post on the wall about ashwathy...from mr. Dharman. I can also give some financial help for aswathy. let me know whom should i contact and how can i send cash.? pls. let me know
with regards
millet felix
da
enikku vanna oru meessge
da
aareya contacht cheyyande
cash koduthu sahaiaykkan
pls send me a messge
njan news padikkan ponu tttta
ram neee messge ayannake

പാവപ്പെട്ടവൻ said...

ആദ്യം അശ്വതി യേതുരാജ്യത്താണുള്ളതു എന്നു പരയുക. സൌദിയിലാണൊ ?

ചിന്തകന്‍ said...

@പാവപ്പെട്ടവന്‍

കുവൈത്തിലാ, സൌദിയിലല്ല

ചിന്തകന്‍ said...

സാക്ഷ(ധർമ്മരാജ്) ഡ്യൂട്ടിയിലാണ്. കുവൈറ്റ് ബോർഡറിലാണ് അദ്ദേഹത്തിന്റെ ഡ്യൂട്ടി.നാളെയേ(03/12/2010 വെള്ളിയാഴ്ച്ച) തിരിച്ചെത്തുകയുള്ളൂ

അത് കൊണ്ട് നാളെ ബാങ്ക് എക്കൌണ്ട് ഡിറ്റൈത്സ് ഇവിടെ നൽകാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

സാമ്പത്തിക സഹായം തന്നെയാണ് ഇപ്പോൾ അവർക്ക് അത്യാവശ്യമായിട്ടുള്ളത്. കനിവുള്ളവർ സാഹായിക്കുക.

Antony Jacob said...

touching

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വിലാസം തന്നാല്‍ തീര്‍ച്ചയായും സഹായിക്കാം. പക്ഷെ ഒരു സഹായാഭ്യര്‍ത്ഥനക്ക് ഇത്രയും നാടകീയത അനാവശ്യമാണ് എന്ന് തോന്നുന്നു.

iqbalkecheru said...

എഴുത്തിന്റെ മഹാത്മ്യം മറ്റൊരവസരത്തില്‍ പറയാം. ഇപ്പോള്‍ എന്റെ കരളുരുകുന്ന കണ്ണ് നിറഞ്ഞ വേദനക്ക് അല്പമോരാശ്വാസം കിട്ടണ്ടേ? നമ്മളില്‍ മനുഷ്വത്വം മരിച്ചിട്ടില്ലെന്ന് പറയാന്‍ എന്റെ ഇതിനെക്കാള്‍ വലിയ കടബാധ്യതയിലും 25 uae dhs വരെ ഞാന്‍ തരാം ആ മാംസ ദാഹിയില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ ശ്രമിക്കൂ . അവരെ ആരെങ്കിലുമൊക്കെ ഇപ്പോള്‍ രക്ഷപ്പെടുത്തിയിട്ടുണ്ടാകും എന്നെന്റെ മനസ്സ് പറയുന്നു .

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്രയധികം സഹായഹസ്തങ്ങൾ നീണ്ടിട്ടും എന്തുകൊണ്ട് എംബസ്സി മുഖാന്തിരം അശ്വതിയെ ഒരു സുരക്ഷിത സ്ഥാനത്തെത്തിച്ചുകൂടാ
പിന്നെ ഈ എഴുത്ത് ഏവരുടേയും മനസ്സിൽ തട്ടുന്ന വിധം അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ സുനിൽ

ജസ്റ്റിന്‍ said...

ഇതിപ്പോൾ കഥയാണോ, അതോ സത്യമാണോ എന്ന് തിരിച്ചറിയപ്പെടാതെ പോകുന്നല്ലോ സുഹൃത്തെ. ശരിക്കും ഒരു സഹായാഭ്യർത്ഥന ആയിരുന്നെങ്കിൽ അങ്ങനെ കൊടുക്കാമായിരുന്നില്ലെ. ഇവിടെ പ്രതികൈച്ച എല്ലാവരും തന്നെ സഹായിക്കാൻ തയ്യാറാണെന്ന് കരുതുന്നു.

ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ.

താങ്കൾ ഈ നാടകീയത ഒന്ന് നിർത്തി ശരിക്കും എന്താണെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.

അവർക്ക് ആ വീട്ടിൽ നിന്നും രക്ഷ പെടാവുന്ന ഒരു സാഹചര്യം ഉണ്ടോ?

ഉണ്ടെങ്കിൽ പുറത്ത് വന്നാൽ കുറഞ്ഞത് ഇന്ത്യൻ എംബസ്സിയിൽ അവർക്ക് എത്താൻ കഴിയുമോ?

മീഡിയ അറിഞ്ഞാൽ അവർക്ക് ജീവന് ഭീഷണിയുണ്ടാകുമോ?

അവരുടെ കൈയ്യിൽ പ്ലൈൻ ടിക്കറ്റ് എടുക്കാൻ എങ്കിലും തുകയുണ്ടോ?

അങ്ങനെയുള്ള നിജ സ്തിതികൾ ഒന്ന് വിശദമാക്കാമോ?

സഹായം അവർക്ക് നാട്ടിലാണാവശ്യം. അത് കൊണ്ട് അത് നാട്ടിൽ കൊടുക്കേണ്ടി വരും. അപ്പോൾ നാട്ടിൽ ഉള്ള ഏതെങ്കിലും ഒരാളുടെ അക്കൌണ്ടിൽ തുക എത്തിച്ച് അത് അവരുടെ വീട്ടിൽ കൊടുക്കുകയാകും ഉചിതം.

എന്തായാലും ഏറ്റവും കൂറഞ്ഞത് ഒരു വൺ വെ ടിക്കറ്റിൽ എങ്കിലും കുറയാത്ത തുക നൽകാൻ ഞാനും തയ്യാറാണ്.

ജസ്റ്റിൻ,
ഏഡിറ്റർ,
സൈകതം മാസിക.

ജസ്റ്റിന്‍ said...

ഇതിന്റെ തുടരലുകൾ ഞാൻ സ്രദ്ധിച്ചു കൊള്ളാം, എങ്കിലും മറുപടി പ്രതീക്ഷിച്ചു കൊള്ളട്ടെ.

Umesh Pilicode said...

റിയലി ടച്ചിങ്ങ്!

:-(

Anonymous said...

i m in doha,how can i help aswathi......

Unknown said...

ഇസ്മായില്‍ കുറുമ്പടിയോട് യോജിക്കുന്നു.സഹായം ആവശ്യം തന്നെ. പക്ഷെ ഈ കാര്യത്തിനു ഇത്രേം വളച്ചു കെട്ടി പറയേണ്ടആവശ്യം ഇല്ലായിരുന്നു. നാടകീയത മൂലം ആദ്യംവായിച്ചപ്പോള്‍ കഥ ആണെന്നാണ് കരുതിയത്‌ .അവര്‍ക്ക്ദൈവം നല്ലത് വരുത്തട്ടെ!!

Unknown said...

Tracking..

sreedevi madathil said...

എത്ര മാത്രം നിസ്സഹായതയുടെ നിലവിളികളാണ് നമുക്കു ചുറ്റും.

കൂട്ടിലടയ്ക്കപ്പെട്ട്,ജീവശ്വാസം മുട്ടുന്ന മനുഷ്യര്‍.അശ്വതിചേച്ചിയ്ക്ക് വേണ്ടി പ്രാര്‍ഥനയോടെ.....

സാക്ഷ said...

മാന്യ മിത്രങ്ങളെ,
ആദ്യം എല്ലാവരുടെയും പ്രതികരണങ്ങള്‍ക്ക് നന്ദി പറയട്ടെ.കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഞാനീനോവ് തനിയെ ചുമക്കുകയായിരുന്നു.അപ്പോഴൊക്കെ എന്നാല്‍ കഴിയുന്ന ആശ്വാശം വാക്കായും, അല്പം സാമ്പത്തികമായും നല്‍കിവന്നിരുന്നു.ഞാന്‍ പരിചയപ്പെടുമ്പോള്‍ അവര്‍ ആദ്യത്തെ വീട്ടില്‍ രണ്ടാം വര്‍ഷത്തോടടുക്കുകയായിരുന്നു.കാലത്ത് അഞ്ചു മണിമുതല്‍ രാത്രി ഒന്നോ രണ്ടോ മണിവരെയായിരുന്നു അവിടുത്തെ ജോലി സമയം.ഈ കാരണത്താല്‍ തന്നെ അവര്‍ ഒരുവിധം രണ്ടുവര്‍ഷം പൂര്‍ത്തീകരിക്കുക യായിരുന്നു.നാട്ടിലേക്ക് പോകാന്‍ നാല് മണിക്കായിരുന്നു ഫ്ലൈറ്റ്.ഞാന്‍ അവരെ ഒന്നുകാണാന്‍ കാലത്ത് പത്തു മണിമുതല്‍ കാത്തു നില്‍ക്കുകയായിരുന്നു എയര്‍പോര്‍ട്ടില്‍ .പന്ത്രണ്ടര ആയിട്ടും കാണഞ്ഞപ്പോള്‍ ഒന്ന് കൂടി വിളിച്ചു.അപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു " ഇനി എന്നെ കിട്ടില്ലല്ലോ അതുകൊണ്ട് അടുത്ത ഒരാഴ്ചത്തെക്കുള്ള മീന്‍ ഒന്നിച്ച് വാങ്ങികൊണ്ട് വന്നു മുറിപ്പിക്കുകയായിരുന്നു വീട്ടുകാര്‍". വൈകി എത്തിയതിനാല്‍ കൂടുതലൊന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. കൈയ്യില്‍ കരുതിയ കുറച്ചു കാശ് കൈമാറി തിരിച്ചു പോന്നു.
ഏകദേശം ഒരാറ് മാസം അവര്‍ നാട്ടില്‍ പല ജോലികള്‍ക്കായി ശ്രമിച്ചിരുന്നു. ഒരു പാരലല്‍ കോളേജില്‍ ആയിരത്തി അഞ്ഞൂറ് രൂപ ശമ്പളത്തിന് കുറച്ചു നാള്‍ ക്ലാസ്സെടുത്തു.ടെലിഫോണ്‍ കടയിലും. തുണിക്കടയിലും സെയില്‍സ് ഗേള്‍ ആയി ജോലിക്ക് ശ്രമിച്ചെങ്കിലും രാത്രി ഒത്തിരി വൈകി മാത്രമേ വീട്ടിലെത്താന്‍ കഴിയുകയുള്ളൂ എന്നതിനാല്‍ പോയില്ല.
അവരെ ആദ്യം ഇങ്ങോട്ടെക്കുകൊണ്ട് വന്ന സ്ത്രീയുടെ സ്പോന്സറുടെ മകളുടെ വീട്ടിലേക്കു അവര്‍ മുഘാന്തിരം വീണ്ടും വന്നു.നമ്മള്‍ എംബസി വഴി അവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ആ സ്തീയുടെ നേരെ സ്പോന്സറുടെ പ്രതികാര നടപടികള്‍ ഉണ്ടായേക്കാം.അവര്‍ അവിടെ പതിനെട്ടു വര്‍ഷമായി ജോലിചെയ്തു വരികയാണ്‌.അത്തരം ചില സൂചനകള്‍ എനിക്ക് കിട്ടിയിരുന്നു.പിന്നെ റിലീസ് കൊടുക്കാന്‍ അവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്ന തുക അഞ്ഞൂറ് ദിനാറാണ്. അത് ചിലപ്പോള്‍ വീണ്ടും ഉയര്‍ന്നേക്കാം. റിലീസ് കിട്ടിയാലും മറ്റൊരു സ്പോന്സറെകൊണ്ട് വിസ അടിപ്പിക്കാന്‍ വേറെയും കാശ് വേണ്ടിവരും. ഇതാണ് അവരുടെ ഇപ്പോഴത്തെ അവസ്ഥ .
ഇനി അവരുടെ സങ്കടങ്ങള്‍ അവതരിപ്പിച്ച രീതിയെപ്പറ്റി. കൂട്ടുകാരാ, കഴിഞ്ഞ മൂന്നു നാല് മാസങ്ങളായി ഞാനിത് എങ്ങിനെ എഴുതണം എന്ന വിചാരത്താല്‍ നിരന്തരം ഉറക്കം നഷ്ടപ്പെട്ടു കഴിയുകയായിരുന്നു. അശ്വതിയുടെ വ്യഥകള്‍ക്ക് നേരെ ഞാനേതു വാക്കുകള്‍ നിരത്തിവെക്കുമെന്ന ധര്‍മ്മസങ്കടം എന്നെ
വല്ലാത്ത ഒരവസ്ഥ വരെ കൊണ്ടെത്തിച്ചിരുന്നു.അതിനായി ഏറ്റവും ദരിദ്രനായ എന്റെ പക്കല്‍
ഉണ്ടായിരുന്ന പരമാവധി വാക്കുകള്‍ ഉപയോഗിച്ച് എന്ന് മാത്രം. ഇവിടെ അവരെപ്പറ്റി പറയാത്ത ഒരുപാടു വേറെ എടുകളുണ്ടായിരുന്നു.ഇതില്‍ ഏതോക്കെയാണ് ഞാന്‍ നിങ്ങളോട് പറയുക... ഇത്തരം അതിസങ്കീര്‍ണമായ നിരവധി വേദനകള്‍ക്ക് ശേഷമാണ് ഈ കുറിപ്പ് ഈവിധം നിങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
ഒന്ന് ചോദിക്കട്ടെ " ഇന്ന് മലയാള മാസം എത്രാം തീയതിയാണെന്നറിയാമോ?" ഒരിക്കല്‍ അശ്വതിയെ വിളിച്ചപ്പോള്‍ അവര്‍ എന്നോട് ചോദിച്ചതാണ്.മലയാളിക്ക് ജീവിക്കാന്‍ മലയാളമാസം അറിയേണ്ട കാര്യമില്ലാത്ത ഈ നവയുഗത്തില്‍ അശ്വതിമാര്‍ വേറിട്ട്‌ നില്‍ക്കുന്നത് അവരുടെ വേദന ഒന്ന് കൊണ്ട് മാത്രമല്ല. നാം മറന്നു പോകരുതാത്ത പലതും അവര്‍ ഈ യുധഭൂമിയിലും മാറോടു ചേര്‍ത്ത് വെക്കുന്നുണ്ട് എന്നത് കൊണ്ട് കൂടിയാണ്
അവരുടെ അക്കൌണ്ട് നമ്പര്‍ ഉടനെ തന്നെ ഇവിടെ ഇടാം.അതോടൊപ്പം അവരുടെ ഒരു കവിതകൂടി കിട്ടിയെക്കാന്‍ സാധ്യതയുണ്ട്.ദയവുചെയ്തു ഇടക്കിടെ "കുളിമുറി"യില്‍ വന്നു പോകുക.കിട്ടുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ഇടാം.
എല്ലാ നല്ല ചങ്ങാതിമാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയട്ടെ, അശ്വതിയെ മറന്നുപോകല്ലേ എന്ന പ്രാര്‍ഥനയോടെ.....

Kochus. Shine said...

ചിരിക്കുമ്പോള് കൂടെ ചിരിക്കാന് അല്ലാവരും കാണും ........പക്ഷെ
കരയുമ്പോള് ഒറ്റെയ്ക്ക് മാത്രെമേ കാണു...അതാണ് ഈ തലമുറയുടെ പ്രത്യേകത ...
അശ്വതിയെ നമുക്ക് സഹായിക്കാം

ചിന്തകന്‍ said...

അശ്വതിയുടെ പുതിയ കവിതയും ബാങ്ക് എക്കൌണ്ട് ഡിറ്റൈത്സും പുതിയ പോസ്റ്റില്‍...

ചതുരത്തിന് ചങ്കിടിക്കുന്നു

ഭ്രാന്തനച്ചൂസ് said...

ധര്‍മ്മന്‍ വായിച്ചിട്ട് ഇരിപ്പുറക്കുന്നില്ല. വളരെ അവിചാരിതമായി ഇവിടെ എത്തിയതാണ് ഞാന്‍. താങ്കളുടെ എനിക്കയച്ച പി എമ്മിലേ മെസ്സേജ് വഴി.വാക്കുകള്‍ക്കല്ല പ്രവൃത്തിക്കാണ് ഇവിടെ ആവിശ്യകത എന്ന് തോന്നുന്നത് കൊണ്ട് ഞാനൊരു കാര്യം ആവശ്യപ്പെടുന്നു താങ്കളോട്. എനിക്ക് അശ്വതിയുടെ വീട്ടില്‍ പോയാല്‍ കൊള്ളാം എന്നുണ്ട്. അവരുടെ അമ്മയേയും , മക്കളേയും കാണാനും എന്നാല്‍ കഴിയുന്നത് എന്താണ് എന്ന് വച്ചാല്‍ ചെയ്യാനും. അടുത്ത മാസം ഞാന്‍ എന്റെ വിവാഹത്തിന് വേണ്ടി നാട്ടില്‍ പോകുന്നുണ്ട്. അതിന് മുന്‍പ് വിലാസവും മറ്റും അറിച്ചാല്‍ ഉപകാരമായിരുന്നു.

മെയിലായി അയക്കണമെങ്കില്‍
achuvettan@gmail.com

സസ്നേഹം
അച്ചൂസ്

oru pavam pravasi said...

എല്ലാ ആശംസകളും നേര്‍ന്നുകൊള്ളുന്നു . സാമ്പത്തികമായി കഴിയാവുന്നത് ചെയ്യാം.
അവരെ അവിടെനിന്നും രക്ഷിക്കാന്‍ ഒരു മാര്‍ഗവും ഇല്ലേ????

പാവപ്പെട്ടവൻ said...

ഈ പാവപ്പെട്ടവൻ ആ പാവത്തിനെ കഴിയുന്നപോലെ സഹായിക്കും

മാനവധ്വനി said...

വായിച്ചപ്പോൾ കഥയാണെന്നാണു തോന്നിയത്‌.. യദാർത്ഥ സംഭവമാണെന്ന് അവസാനമാണ്‌ മനസ്സിലായത്‌...ഒരു പാട്‌ അശ്വതിമാർ നിസ്സഹായരായി നില വിളിക്കുന്നു ഈ മരുഭൂമികളിൽ..നാട്ടിലെ പുഴയിൽ നിന്നും ഇവിടത്തെ കരകാണാത്ത അഗാധ സമുദ്രത്തിലേക്ക്‌ ഇവരൊക്കെ വീഴുന്നത്‌ എന്തിനാണെന്നറിയില്ല!.സങ്കടങ്ങളിൽ ഒപ്പം കരഞ്ഞത്‌ കൊണ്ട്‌ മോക്ഷം കിട്ടില്ല

എല്ലാവരും വിചാരിച്ചൽ നിഷ്പ്രയാസം അവരുടെ കടം വീട്ടാൻ പറ്റും
.. സംഘടന ഇടപെട്ട്‌ അവരെ രക്ഷിക്കുന്നതെങ്ങിനെ എന്നാണ്‌ ചിന്തിക്കേണ്ടത്‌..
അതിന്‌ എല്ലാ സഹായങ്ങളും എല്ലാ അംഗങ്ങളും ചെയ്യുമെന്ന് ഉറപ്പാണ്‌..!

തിരൂര്‍ക്കാരന്‍ said...

ധര്‍മന്‍ ,
താങ്കള്‍ തന്ന അഡ്രസ്‌ അനുസരിച്ച് യൂത്ത് ഇന്ത്യ കുവൈറ്റ്‌ നാട്ടില്‍ ഈ വിവരം അന്വേഷിച്ചു. നാട്ടില്‍ സോളിഡാരിറ്റി യുടെ പ്രവര്‍ത്തകര്‍ അശ്വതിയുടെ വീട്ടില്‍ പോയിരുന്നു. വളരെ പ്രയാസതിലാണ് അവര്‍ ഉള്ളത്..സോളിഡാരിറ്റിയുടെ പ്രവര്‍ത്തകന്‍ അവിടെ ചെന്നപ്പോള്‍ അശ്വതിയുടെ മകളുടെ പിറന്നാള്‍ ആയിരുന്നു. അവള്‍ക്കു എന്ത് കൊടുക്കണം എന്നറിയാതെ വിഷമിക്കുന്ന ഒരു വല്ല്യമയെ യാണ് അവിടെ കണ്ടത്.. ഉടനെ 500 രൂപ ആ മോള്‍ക്ക്‌ കൊടുത്തു വീണ്ടും വരാം എന്ന് പറഞ്ഞു മടങ്ങി. നമ്മോടു സഹകരിക്കാന്‍ സോളിഡാരിറ്റി ആഗ്രഹം പ്രഘടിപിച്ചിട്ടുണ്ട്..സോളിഡാരിറ്റിയുമായി ആലോചിച്ചു എന്തെങ്കിലും ചെയ്യാം എന്ന തീരുമാനത്തില്‍ ആണ് ഇപ്പോള്‍ യൂത്ത് ഇന്ത്യ.
യൂത്ത് ഇന്ത്യ അവര്‍ക്ക് വേണ്ടി ഇപ്പോള്‍ 10000 രൂപ ഞങ്ങളുടെ ജനസേവന ഫണ്ടില്‍ (മൈമന ഫണ്ട്) നിന്നും വകയിരുത്തിയിട്ടുണ്ട്.. കൂടുതല്‍ നല്ലവരായ ആളുകളില്‍ നിന്നും പ്രതീക്ഷിക്കുന്നു.. നാം ഒത്തൊരുമിച്ചാല്‍ പലകാര്യങ്ങളും ചെയ്യാന്‍ കഴിയും..

നന്മയില്‍ സഹകരിക്കാന്‍ നമുക്കൊന്നും തടസ്സം ആവാതിരിക്കട്ടെ..

സാക്ഷ said...

പ്രിയ തിരൂര്‍ക്കാരാ,
എനിക്കിപ്പോള്‍ ശരിക്കും കരച്ചില്‍ വരുന്നു.എനിക്ക് നിങ്ങളെ അറിയില്ല എങ്കിലും അശ്വതിയുടെ കാര്യത്തില്‍ നിങ്ങള്‍ എത്ര പ്രാവശ്യമാണ് എന്നെ വിളിച്ചിരിക്കുന്നത്,എന്റെ നിശാവേവുകളില്‍ ഇത്തിരിയെങ്കിലും താങ്കളും അനുഭവിച്ചിരിക്കുമെന്നു കരുതുന്നു. ഈ ഓഹാരിവെക്കല്‍ ഒരുപക്ഷെ താങ്കളെ ദൈവത്തിനു പ്രിയപ്പെട്ടവനാക്കിയേക്കാം.
വേറിട്ട ചില നന്മകള്‍ അവശേഷിക്കുന്ന മനുഷ്യകുലത്തിന്റെ ഒരു താവഴിയെ സംരക്ഷിക്കുക എന്നത്,നാം നമ്മെ സ്വയം സംരക്ഷിക്കുക എന്നത് തന്നെയാണ്. ഈ പോസ്റ്റ്‌ വായിച്ചു വൈകാരികമായി പ്രതികരിച്ച പലരെയും പിന്നീട് ക്രിയാത്മകമായി വല്ലതും ചെയ്യാന്‍ അഭ്യര്‍ഥിച്ചു വിളിച്ചപ്പോള്‍ വളരെ നിരാശാജനകമായിരുന്നു മറുപടി. "ദൈവമേ അശ്വതിയെ, ഞാനൊഴികെ മറ്റാരെങ്കിലും രക്ഷിക്കാന്‍ വന്നിരുന്നെങ്കില്‍" എന്ന് മിക്കവരും വേദനിച്ചു പ്രാര്‍ഥിക്കുന്നത് പോലെ തോന്നി!

സോളിഡാരിറ്റി പോലുള്ള നന്മയുടെ ഒരു കൂട്ടായ്മയെ കേരളം പോലൊരു സംസ്കൃത സമൂഹം കൂട്ടി വായിക്കുന്നതില്‍ എന്ത് മാത്രം തെറ്റ് പറ്റിയിട്ടുണ്ടെന്ന് അശ്വതി പ്രശ്നത്തില്‍ അവരുടെ ത്വരിതഗതിയിലുള്ള ഇടപെടല്‍ നമ്മെ ബോധ്യപ്പെടു ത്തുന്നു.മുന്‍വിധികളുടെ മൌട്യഗുഹാമുഖത്ത് നിന്നും നാം മലയാളികള്‍ സ്വയം ശരീരത്തെ ഊരിക്കൊണ്ടു വരേണ്ട സമയമായി എന്ന് ഇത് നമ്മെ ആഹ്വാനം ചെയ്യുന്നു.യൂത്ത് ഇന്ത്യയുടെ സജീവ ആലോചനകളുടെ കൂടെ കുറച്ചു പേരെങ്കിലും പങ്കുചേരുമെന്ന പ്രത്യാശയോടെ..

Villagemaan/വില്ലേജ്മാന്‍ said...

അശ്വതിയുടെ കഥ നോവുകള്‍ ഉണ്ടാക്കുന്നു..

കുവൈറ്റിലെ ഏതു അസോസിഎഷന്‍ അവര്‍ക്ക് സഹായം നിഷേധിച്ചത് എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.. ഓണവും മറ്റു അകൊഷങ്ങളും വെള്ളിയാഴച്ചകളില്‍ പങ്കിട്ടു തീര്‍ക്കുന്ന അവര്‍ക്ക് ഇതേപോലുള്ള " ചെറിയ " കാര്യങ്ങള്‍ മനസിലാവില്ലയിരിക്കാം...എങ്കിലും അത് ഏതാണ് എന്നറിയാനുള്ള ആകാംക്ഷ....സഹജീവിയെ സഹായിക്കുന്നതിലേറെ അകൊഷങ്ങളില്‍ ശ്രദ്ധിക്കുന്ന ആ ആള്‍ക്കാരെ ഇനിയെകിലും പടിക്ക് പുറത്തു നിര്‍ത്താമല്ലോ.

ഒരു സഹായം ചെയ്യണം എന്നുണ്ട്...അതിനായി താങ്കള്‍ക്കു ഒരു മെയില്‍ അയച്ചിട്ടുണ്ട്...മറുപടി അയക്കുമല്ലോ..

കെ.കെ.ബഷീര്‍ said...

സോളിഡാരിററി യൂത്ത് മൂവ്‌മെന്റ് , കുവൈത്ത് യൂത്ത് ഇന്ത്യയുടെ സഹകരണത്തോടെ അശ്വതിയുടെ കുടുംബത്തിനു വേണ്ടി ഒരു ആശ്വാസ പദ്ധതി പ്ലാന്‍ ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍ വഴിയേ അറിയിക്കാം

കെ.കെ.ബഷീര്‍ said...

കുവൈത്ത് യൂത്ത് ഇന്ത്യയുടെ സഹായത്തോടെ അശ്വതിയുടെ കുടുംബത്തിന് ഓരോ മാസവും ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കാനുള്ള പദ്ധതി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ആവിഷ്‌കരിച്ചിരിക്കുന്നു. ഒരു മാസത്തേക്കാവശ്യമായ പലചരക്ക് സാധനങ്ങളും റേഷന്‍ കടിയില്‍ നിന്നുള്ള അരിയും വാങ്ങി നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. പുന്നപ്രയിലെ ജമാഅത്തെ ഇസ്്‌ലാമി വനിതാവിഭാഗത്തിന്റെ സഹകരണത്തോടെ കഴിഞ്ഞമാസം മുതല്‍ സഹായം നല്‍കി വരുന്നു.

Rafeeq Babu said...

ധര്‍മ്മന്‍,

വിവരങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു. കാരണം ഈ വിഷയത്തില്‍ തിരൂര്‍ക്കാരണ്റ്റെ തിരക്ക്‌ ഞാന്‍ നേരിട്ട്കാണുന്നുണ്ടായിരുന്നു. എന്തായാലും കൂട്ടായ ശ്രമത്തിലൂടെ ചെറുതായെങ്കിലും ഒരു സഹായം.. കുവൈത്ത്‌ യൂത്ത്‌ ഇന്ത്യയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..എല്ലാവരെയും..

ചന്തു നായർ said...

വായിച്ചില്ല...വായിക്കണം മനസ്സിരുത്തി...എന്നിട്ട് മറുപടി

റോസാപ്പൂക്കള്‍ said...

കഥയാണെന്ന് വിചാരിച്ചാണ് വായിച്ചത്.
പക്ഷെ കഥയല്ല എന്ന എഴുത്തുകാരന്റെ കമന്‍റ് എന്നെ ദുഖിപ്പിക്കുന്നു

മെഹദ്‌ മഖ്‌ബൂല്‍ said...

നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവം തമ്പുരാന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ ...

Deesxpjt said...

touching

Vandy Williams said...

കഴിയാവുന്ന സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. എങ്ങനെ എവിടെ എന്നൊക്കെ ഒന്നിവിടെ അറിയിക്കാമോ?